ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ദില്ലി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാകൂ. ഇന്നലെ മുതലാണ് വാഹന നിയന്ത്രണം നിലവില്‍ വന്നത്. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങള്‍ക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ.
ദില്ലിയിലെ വായു മലിനീകരണം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങള്‍ മരിക്കുമ്പോള്‍ സര്‍ക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ദില്ലിയില്‍ മാലിന്യങ്ങള്‍ കത്തിച്ചാല്‍ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
നാളെ പഞ്ചാബ്, ഹരിയാന, യു.പി, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ നടപ്പാക്കിയ വാഹന നിയന്ത്രണ കാര്യക്ഷമല്ലെന്ന് കോടതി വിമര്‍ശിച്ചു.
വായു മലിനീകരണ തോത് ദില്ലിയില്‍ പലയിടത്തും 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ആളുകള്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നു. ദില്ലിയിലെ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാര്‍ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക