വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ നവംബര്‍ 20-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ഉടമകള്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ബസ് നിരക്ക് വര്‍ദ്ധന, സമഗ്ര ഗതാഗത നയം രൂപീകരിക്കുക, കെഎസ്ആര്‍ടിയില്‍ സ്വകാര്യ ബസുകളിലേതു പോലെ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം സംഘടിപ്പിക്കുന്നത്.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ ബുധനാഴ്ച കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. പിന്നാലെ നവംബര്‍ 13 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും ധര്‍ണ സംഘടിപ്പിക്കും.
പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
2018 മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 71 രൂപയായി.
നിരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ വര്‍ധിച്ചതോടെ ബസുകളിലെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. കൂടാതെ യാത്രാനിരക്കിന്റെ 12 ശതമാനം തുക മാത്രമാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നതെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക