ഫീസ് വർധനവിൽ പ്രതിഷേധിച്ച് ജെ എൻ യു വിദ്യാർത്ഥികൾ സമരവുമായി തെരുവിലിറങ്ങി. അഞ്ചിരട്ടിയോളം വർധനവാണ് ഫീസിൽ ഉണ്ടായിരിക്കുന്നത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരവുമായി പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികളെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. സർവകലാശാലാ പരിസരത്ത് നേരിയ സംഘർഷമുണ്ടായി.
ഫീസ് വർധന നടപ്പിലാക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് സർവകലാശാലാ അധികൃതർ ഔദ്യോഗികമായി അറിയിച്ചത്. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ ഉയർത്തിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. ഫീസ് വർധനയ്ക്കെതിരെ വിദ്യാർത്ഥികൾ ഇന്നലെ ക്യാംപസ് പരിസരത്ത് ഒത്തുകൂടിയിരുന്നു. എന്നാൽ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടായിരുന്നു സർവകലാശാല അധികൃതർ സ്വീകരിച്ചത്. തുടർന്ന് ഇന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും, രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ജെ.എൻ.യു വിലേക്ക് പ്രവേശനം നേടാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ ഇല്ലാതാക്കുകയാണ് അധികൃതരെന്നും എസ്.എഫ്.ഐ നേതാവും ജെ.എൻ.ഉ വിദ്യാർത്ഥിയുമായ നിതീഷ് നാരായണൻ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസമായി സമാധാനപരമായി വിദ്യാർത്ഥികൾ സമരത്തിലായിരുന്നെന്നും എന്നാൽ ജനാധിപത്യപരമായ ഒരു ചർച്ചയ്ക്ക്പോലും അധികാരികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിൽ കോൺവെക്കേഷൻ ചടങ്ങ് നടക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക