അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാകും. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
98 ഇനങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ മാറ്റുരയ്ക്കുന്ന മേള നാല് ദിവസങ്ങളിലായാണ് നടക്കുന്നത്. മത്സരങ്ങൾക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകർ.
പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിലെത്തുന്നത്. നാളെ രാവിലെ ഏഴ് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. സീനിയർ ബോയ്സ് 3000 മീറ്റർ ഓട്ടമാണ് ആദ്യ ഇനം. വൈകുന്നേരമാണ് ഉദ്ഘാടനച്ചടങ്ങ്.
മന്ത്രി ഇ പി ജയരാജൻ കായികോത്സവം ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ത്രോയിനങ്ങൾ നടക്കുമ്പോൾ സമീപത്ത് മറ്റ് മത്സരങ്ങൾ നടത്തില്ല. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
കായികാധ്യാപകരുടെ സമരം മേളയെ ബാധിക്കില്ലെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കായികോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. നാല് ദിവസം നീണ്ടു നിൽക്കുന്ന മേള 19 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക