ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി മലയാളികളുടെ കാലങ്ങളായുള്ള ആവശ്യം.
ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയെന്ന് വരുത്താന്‍ മാത്രമുള്ളതാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് ഭൂരിപക്ഷം ഗള്‍ഫ് പ്രവാസികളുടേയും പ്രതികരണം. തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രവാസിയുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതിയിലാണ് നോര്‍ക്കയും എയര്‍ ഇന്ത്യയും ധാരണയിലെത്തിയത്. എന്നാല്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് ഒരാള്‍ മരിച്ചാല്‍ തൊഴിലുടമയോ സ്പോണ്സറോ ചെലവ് നല്കി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ്.
അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കില്‍ കോണ്‍സുലേറ്റില്‍ അപേക്ഷ നല്കിയാല് മരണപ്പെട്ട വ്യക്തിയുടെ മുഴുവന്‍ ചെലവും അധികൃതര്‍ വഹിക്കുകയാണ് പതിവ് ഡെത്ത് സര്‍ട്ടിഫികറ്റ്, എംബാമിംഗ് ചാര്‍ജ്ജ് മുതല്‍, ശവപ്പെട്ടിക്കുവരെയുള്ള 3300 ദിര്‍ഹംസ് അതായത് 62,000 രൂപ നിലവില്‍ കോണ്‍സുലേറ്റ് അനുവദിക്കുന്നുണ്ട്. കൂടാതെ നോര്‍ക്ക അവകാശപ്പെടുന്നതുപോലെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു ഗതിയുമില്ലാത്തവര്‍ക്ക് മൃതദേഹത്തിനും കൂടെ പോകുന്ന യാത്രക്കാരന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ചാര്‍ജ് അപേക്ഷ നല്കിയാല് കോണ്‍സുലേറ്റ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക