വാഹനം ഓടിക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യമുള്ള രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു ഡ്രൈവിംഗ് ലൈസന്‍സിനെ ചുറ്റിപറ്റി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’.
ചിത്രത്തിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിളയായാണ് സുരാജ് വേഷമിടുന്നത്. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നതില്‍ അദ്ദേഹം പുലര്‍ത്തി വരുന്ന സൂക്ഷമത ‘ഡ്രൈവിങ് ലൈസന്‍സിലും’ കാണാന്‍ സാധിക്കുന്നു.
സൂപ്പര്‍താരം എന്തു ചെയ്താലും അതെല്ലാം കണ്ടു കയ്യടിക്കുന്ന ആരാധകനായും ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥനായും ഉത്തരവാദിത്തമുള്ള കുടുംബനാഥനായും സുരാജ് ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവച്ചു. പൃഥ്വിരാജിനൊപ്പമുള്ള കോംബിനേഷന്‍ സീനുകളെല്ലാം വളരെ മികച്ചതായിരുന്നു.
മുന്‍പും ചെയ്തിട്ടുള്ള മാനറിസങ്ങളാണ് പൃഥ്വിരാജിന് ഈ സിനിമയിലുള്ളത്. പൃഥ്വിരാജിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. എങ്കിലും, വളരെ പക്വമായി തന്നെ ആ കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. ഇമോഷണല്‍ സീനുകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള പൃഥ്വിരാജിന്റെ കഴിവ് ‘ഡ്രൈവിംഗ് ലൈസന്‍സിലും’ പ്രകടമാണ്.
സൈജു കുറുപ്പ് അവതരിപ്പിച്ച ജോണ്‍ പെരിങ്ങോടന് എന്ന രാഷ്ട്രീയക്കാരന്റെ വേഷം മികച്ചതായിരുന്നു. ആരെ കണ്ടാലുമുള്ള രാഷ്ട്രീയക്കാരുടെ ‘വൈറ്റ് വാഷ് ചിരി’ നന്നായി തന്നെ സ്ക്രീനിലേക്ക് പകര്‍ത്താന്‍ സൈജു കുറുപ്പിന് സാധിച്ചിട്ടുണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
പൃഥ്വിരാജിനെ തന്നെ നായകനാക്കി ‘അനാര്‍ക്കലി’ എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയുടേതാണ് കഥയും തിരക്കഥയും. അലക്സ് ജെ.പുളിക്കല്‍, റണദിവെ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലെ ഗാനങ്ങളൊന്നും പ്രേക്ഷകന്റെ ഓര്‍മയില്‍ തങ്ങി നില്ക്കുന്നവ അല്ലായിരുന്നു.
സാധാരണ ഒരു എന്റർടെയ്നർ എന്ന നിലയില്‍ ഒരിക്കല്‍ കാണാവുന്ന ശരാശരി അനുഭവമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’ സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക