തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണ്.
കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബി.ജെ.പിക്ക് ഇല്ല. സന്ദീപ് വാര്യരുടെ അഭിപ്രായം പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും എം.ടി രമേശ് പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കൈയോടെ പിടികൂടുമ്പോൾ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.
തുടര്‍ന്ന്, സന്ദീപ് വാര്യര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍ രംഗത്തു വന്നിരുന്നു. മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിര്‍ത്താം എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിച്ചത്.
ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന പ്രശസ്തമായ ഡയലോഗ് ചേര്‍ത്തുള്ള അവരുടെ ചിത്രം സഹിതമായിരുന്നു റിമയുടെ പോസ്റ്റ്.
എന്നാല്‍ ഇതിനെതിരെ റിമ കല്ലിങ്കലിനെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചുകൊണ്ട് സന്ദീപ് വാര്യര്‍ വീണ്ടും പോസ്റ്റുകളിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക