തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിച്ച് എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നല്കാൻ മന്ത്രി എകെ ശശീന്ദ്രനും തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തോളമായി നടത്തി വന്ന സമരം അവസാനിപ്പിക്കാന്‍ സിഐടിയു, എഐടിയുസി, ടിഡിഎഫ് എന്നീ സംഘടനകള്‍ തീരുമാനിച്ചു.
ശമ്പളപരിഷ്കരണം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങളില്‍ അടുത്ത മാസം 31നു മുന്‍പ് മുഖ്യമന്ത്രി സംഘടനകളുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിടാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായാണ് വിവരം.
ഇതോടെ ജനുവരി 20 മുതല്‍ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കും പിന്‍വലിച്ചിട്ടുണ്ട്. അതേസമയം എസ്ആര്ടിസി വര്‍ക്ഷോപ്പുകളില്‍ 1000 ബസ് നിര്‍മിച്ച് അടുത്ത വര്‍ഷം പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്.
2016-17ല്‍ സിഎന്‍ജി ബസുകള്‍ പുറത്തിറക്കാന്‍ ലഭിച്ച 324 കോടി രൂപ സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന കാര്യം നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തിനുള്ള സര്‍ക്കാരിന്റെ പ്രതിമാസ സഹായം 20 കോടി രൂപയില്‍ നിന്ന് 35 കോടിയാക്കും.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി സര്‍ക്കാര്‍, കെഎസ്ആര്‍ടിസി മാനേജ്മെന്റ്, ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാര്‍ ഒപ്പിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക