ഇറാഖിലെ ഇറാന്റെ ആക്രമണത്തിനു പിന്നാലെ ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ആക്രമണത്തിനു ശേഷം എണ്ണവിലയും സ്വര്‍ണവിലയും കൂടി. ഇതിനിടെ 176 യാത്രക്കാരുള്ള യുക്രെയ്ൻ വിമാനം ഇറാനില്‍ തകര്‍ന്നുവീണത് കടുത്ത ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ഇറാനും യുക്രൈനും സ്ഥിരീകരിച്ചു.
ഇറാഖിലെ എര്‍ബിലിലും ഐനുല്‍ അസദിലും ആക്രണം നടന്നു എന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സംഘർഷസാധ്യത കണക്കിലെടുത്ത് വിമാനക്കന്പനികളോട് ഗൾഫ് സർവീസുകൾ നിർത്തിവയ്ക്കാൻ യു.എസ് വ്യോമയാന അതോറിറ്റി അറിയിച്ചു. ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറാഖിലേക്കും ഇറാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും വിമാനക്കന്പനികള്‍ക്ക് നിര്‍ദേശം നല്കി. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇറാഖിനുള്ളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബഗ്ദാദിലെ എംബസിയും ഇർബിലിലെ കോൺസുലേറ്റും പതിവുപോലെ പ്രവര്‍ത്തിക്കും.
ഇറാന്റെ ആക്രമണത്തിനു തൊട്ടുപിന്നാലെ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധനയുണ്ടായി. ബാരലിന് 70 ഡോളറില്‍ കൂടുതലാണ് വില. സ്വര്‍ണത്തിനും വിലകൂടി. അതേസമയം, അമേരിക്ക വധിച്ച ഇറാന് സൈനിക കമാന്‍ഡല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഖബറടക്കി. ഇന്നലെ സംസ്കാര ചടങ്ങുകള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേര്‍ മരിച്ചതിനെ തുര്‍ന്നാണ് ഇന്നത്തേക്ക് ഖബറടക്കം മാറ്റിവച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക