കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. കശ്മീര്‍ ഐ.ജി വിജയകുമാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പിടിയാലായിരിക്കുന്ന ദേവീന്ദര്‍ സിങ്.
2013ല്‍ അഫ്സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.
അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു. പ്രതിക്ക് കാര്‍ വാങ്ങി നല്‍കാനും ഇയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നും കത്തില്‍ പറയുന്നുണ്ട്. കശ്മീര്‍ സ്പെഷ്യല്‍ ഫോഴ്സിന് കീഴില്‍ ഡി.എസ്.പി ആയിരുന്നു അന്ന് ദേവീന്ദര്‍ സിങ്. പൊലീസ് ക്യാമ്പില്‍ വെച്ച് ദേവീന്ദര്‍ സിങില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നെന്നും അഫ്സുല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക