സേലം: മക്കൾക്ക് ആഹാരം വാങ്ങാനായി തലമുടി മുറിച്ചു വിറ്റ് ഒരമ്മ. തമിഴ്നാട്ടിലെ സേലം സ്വദേശിനി പ്രേമയാണ് മുടി മുറിച്ചു വിറ്റത്. പ്രേമയുടെ ഭർത്താവ് സെൽവൻ കടബാധ്യതകളെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ബാധ്യതകളും കുടുംബത്തിന്റെ സംരക്ഷണവും പ്രേമയുടെ ചുമലിലായി.
ആറു വയസ്സിൽ താഴെ പ്രായമുള്ള മൂന്നു മക്കളാണ് പ്രേമയ്ക്കുള്ളത്. പ്രേമയുടെ കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥവന്നപ്പോൾ മക്കൾക്ക് ആഹാരം നൽകാനായില്ല. വിശപ്പു സഹിക്കാനാവാതെ മക്കൾ കരയാൻ തുടങ്ങിയതോടെ സമീപവാസികളോടും ബന്ധുക്കളോടും അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ല.
ആ സമയത്താണ് വിഗ് നിർമാണത്തിന് മുടി വാങ്ങുന്നയാൾ തെരുവിലൂടെ കടന്നു പോകുന്നത് പ്രേമ കണ്ടത്. 150 രൂപയ്ക്ക് തന്റെ മുടി ഇയാൾക്ക് വിറ്റു. 100 രൂപയ്ക്ക് മക്കൾക്ക് ഭക്ഷണം വാങ്ങി നൽകി.
ബാക്കി പൈസയ്ക്ക് കീടനാശിനി വാങ്ങി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ സംശയം തോന്നിയ കടയുടമ കീടനാശിനി നൽകാതെ ഇവരെ മടക്കി അയച്ചു.
ഇതിനുശേഷവും മറ്റൊരു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രേമ ശ്രമിച്ചു. എന്നാൽ സഹോദരി ഇതു കാണുകയും തടയുകയുമായിരുന്നു.
പ്രേമയും ഭർത്താവ് സെൽവനും ഇഷ്ടിക ചൂളയിലെ ദിവസക്കൂലിക്കാരായിരുന്നു. സ്വന്തമായി വ്യവസായം തുടങ്ങാനായി സെൽവൻ 2.5 ലക്ഷം രൂപ പലിശയ്ക്കെടുത്തു.
എന്നാൽ ചതിക്കപ്പെടുകയും പണം നഷ്ടമാവുകയും ചെയ്തു. തുടർന്ന് സെൽവന് ആത്മഹത്യ ചെയ്തു.
മതിയായ വരുമാനമില്ലാത്തതും പലിശക്കാരുടെ ശല്യവും മൂലം വലയുകയായിരുന്നു പ്രേമ. ഇതിനിടയിലാണ് മക്കൾക്ക് ഭക്ഷണം നൽകാൻ പോലുമാകാത്ത അവസ്ഥ വന്നത്.
അതിനിടയിലാണ് ഗ്രാഫിക് ഡിസൈനറായ ജി.ബാല എന്നയാൾ പ്രേമയുടെ കഥ അറിയുന്നത്. ഇത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ബാല ഇവരെ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
ഏകദേശം 1.5 ലക്ഷത്തോളം രൂപ സഹായമായി പ്രേമയ്ക്ക് ലഭിച്ചു. ബാലയുടെ സുഹൃത്ത് പ്രഭു ഇഷ്ടിക ചൂളയിൽ പ്രേമയ്ക്ക് ജോലി നൽകി.
വിധവാ പെൻഷൻ നൽകുമെന്ന് സേലം ജില്ലാ ഭരണകൂടം അറിയിച്ചുണ്ട്.
ഇനി ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി ഉയർന്ന നിലയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രേമ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക