പൗരത്വ പട്ടികയോ 3000 കോടിയുടെ പ്രതിമയോ അല്ല രാജ്യത്തിന് വേണ്ടതെന്നും തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടതെന്നും നടന് പ്രകാശ് രാജ്. കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ അക്രമാസ്ക്തമാവുകയാണ് വേണ്ടതെന്നും അത് കൊണ്ട് തന്നെ സമരങ്ങളെല്ലാം തന്നെ സമാധാനപരമായി തന്നെ സംഘടിപ്പിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന് പ്രകാശ് രാജ്.
‘ഈ രാജ്യം നമ്മള് എല്ലാവരുടെതുമാണ്…നമുക്ക് 3000 കോടിയുടെ പ്രതിമ വേണ്ട. നിങ്ങള്‍ക്ക് (സര്‍ക്കാരിന്) ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ അത്ര നിര്‍ബന്ധമാണെങ്കില്‍ രാജ്യത്തെ തൊഴില്‍രഹിതരുടെ, വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെ രജിസ്റ്റര്‍ തയ്യാറാക്കണം’; പ്രകാശ് രാജ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പരിഹാസത്തോടെയാണ് പ്രകാശ് രാജ് പ്രതിഷേധ സംഗമത്തില്‍ പ്രതികരിച്ചത്. ‘രാജ്യത്തെ ചെറുപ്പക്കാര്‍ പ്രധാനമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കുമെന്നും അതില്‍ ഡിഗ്രി ഉറപ്പുവരുത്തണമെന്നും പ്രകാശ് രാജ് പരിഹസിച്ചു.
‘ഇപ്പോഴത്തെ സി.എ.എ, എന്‍.ആര്.സി എന്നിവയെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേരാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഭാഗമായവര്‍ വരെ മുസ്ലിമായി എന്ന ഒറ്റ കാരണം കൊണ്ട് എന്‍.ആര്.സി ലിസ്റ്റില്‍ നിന്നും പുറത്തായി’; പ്രകാശ് രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക