വുഹാൻ: കൊറോണ വൈറസ് ബാധയേറ്റു ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യത്തു രണ്ടായിരത്തോളം പേരെ വൈറസ് ബാധിച്ചതായും അധികൃതർ ഞായറാഴ്ച അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 ഓളം പേർ മരിച്ചു. കുറഞ്ഞത് 688 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തതായും ചൈന നാഷനൽ ഹെൽത്ത് കമ്മിഷൻ പ്രതികരിച്ചു.
ചൈനയിലെ ഹുബെയിലാണ് ഇതിൽ 13 മരണവും. ചൈനീസ് നഗരമായ ഷാങ്ഹായിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു.
ഹുബെയിൽ ആകെ മരിച്ചവരുടെ എണ്ണം 52 ആണ്. ഡിസംബർ അവസാനത്തോടെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഹുബെയിലെ പലയിടത്തായി 323 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദേശീയ തലത്തിൽ ആകെ 1975 പേർക്കു വൈറസ് ബാധയേറ്റതായും ചൈന പ്രതികരിച്ചു. വുഹാനും പ്രവിശ്യയിലെ ഒരു ഡസനിലേറെ നഗരങ്ങളും പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്.
ചൈനീസ് പുതുവർഷ ആഘോഷങ്ങളും മാറ്റിവച്ചു.
വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിവരമുണ്ട്. 700ന് അടുത്ത് ഇന്ത്യൻ വിദ്യാർഥികളാണു വുഹാനിലും അടുത്ത നഗരങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്.
രോഗം പടരുന്നതു പ്രതിരോധിക്കുന്നതിനാണ് വുഹാനിൽനിന്നു ജനങ്ങളെ അധികൃതർ തടയുന്നത്.
ചൈനീസ് പുതുവർഷ ആഘോഷത്തിന്റെ അവധി ആയതിനാൽ ഇന്ത്യൻ വിദ്യാർഥികളിൽ പലരും നേരത്തേ നാട്ടിലേക്കു തിരിച്ചിരുന്നു. എന്നാൽ ഏകദേശം 300 ഓളം വരുന്ന ഇന്ത്യക്കാർ ഇപ്പോഴും വുഹാനിലുണ്ടെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ജനുവരി 23ന് യാത്രാ നിയന്ത്രണം വരുന്നതിനു മുൻപു തന്നെ പല ഇന്ത്യക്കാരും ചൈന വിട്ടിരുന്നു. ചൈനയിൽനിന്ന് എത്തുന്ന യാത്രക്കാരെ ഇന്ത്യയും നിരീക്ഷിക്കുന്നുണ്ട്.
https://youtu.be/Rv8jw85rVRI
പ്രതികരിക്കാൻ ഇവിടെ എഴുതുക