ദില്ലി: തുടര്‍ച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
യോഗിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ ഷഹീന്‍ബാഗ് സമരത്തെ കേന്ദ്രീകരിച്ച് ബിജെപി വിദ്വേഷപ്രചാരണം ഊര്‍ജിതമാക്കുകയാണ്. ഷഹീന് ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ കശ്മീരില്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ശനിയാഴ്ച യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥ് ശനിയാഴ്ച പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും ഷഹീന്‍ബാഗ് വിഷയം ഉയര്‍ത്തിയിരുന്നു. ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയില്‍ യോഗിയുടെ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക