പ്രവാസികളിൽ നിന്ന് നികുതി ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചിട്ടും പ്രവാസികളുടെ ആശങ്ക നീങ്ങുന്നില്ല. എൻ.ആർ.ഐ നിർവചനത്തിൽ വരുത്തിയ മാറ്റങ്ങൾ നൂറുകണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകും. ഭാവിയിൽ പ്രവാസികൾക്കു മേൽ ആദായ നികുതി അടിച്ചേൽപ്പിച്ചേക്കാമെന്ന് കരുതുന്നവരും ധാരാളം.
ഗൾഫിലെ സാധാരണ പ്രവാസികളെ കൂടി നികുതി വലയിലേക്ക് കൊണ്ടു വരുന്നതാണ് ബജറ്റ് നിർദേശമെന്ന തോന്നൽ ശക്തമായിരുന്നു. അതുകൊണ്ടു തന്നെ വ്യാപക പ്രതിഷേധമാണ് ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ രൂപപ്പെട്ടത്. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ഗുണം ചെയ്തു. പ്രവാസികളുടെ സമ്മർദം തന്നെയാണ് നികുതി ഏർപ്പെടുത്താൻ നീക്കമില്ലെന്ന പ്രസ്താവന പുറത്തിറക്കാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചതും.
നികുതി ഇല്ലാത്ത രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരും നികുതി നൽകേണ്ടി വരും എന്ന ആശങ്കയായിരുന്നു രൂപപ്പെട്ടത്.
അതേ സമയം എൻ.ആർ.ഐ നിർവചനത്തിൽ വരുത്തിയ മാറ്റം സാധാരണക്കാരായ സംരംഭകരെ പ്രതികൂലമായി ബാധിക്കും. നേരത്തെ 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോൾ 240 ദിവസമാക്കിയത്.
120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങുന്നവർ എൻ.ആർ.ഐ നിർവചനത്തിനു പുറത്താകുന്നതാകെട്ട, ഗൾഫ് മേഖലയിലെ ചെറുകിട സംരംഭകരെയും മറ്റും ദോഷകരമായി ബാധിക്കും. നികുതി വെട്ടിപ്പുകാരെ പിടികൂടാനുള്ള നീക്കത്തിന്റെ മറവിൽ സാധാരണ പ്രവാസികളെ പോലും വേട്ടയാടുന്നതാണ് പുതിയ മാറ്റമെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക