കൊൽക്കത്ത : തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥന് ഉടന്‍ സഹായത്തിനെത്തുകയായിരുന്നു.
മമത ബാനർജി ഹെലികോപ്റ്ററിൽ കയറിയതിന് ശേഷം ഇരിക്കാൻ ശ്രമിക്കുന്നതും അതിനിടയിൽ ബാലൻസ് നഷ്ടപ്പെടുന്നതും വാർത്താ ഏജൻസിയായ ANI പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്സോളിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുൽത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം . അപകടമുണ്ടായിട്ടും, മമതബാനർജി കുൽത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിന്റെ അസൻസോൾ സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് മമത ബാനർജി പുറപ്പെട്ടത്.
രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14-ന് ഖലിഗട്ടിലെ വസതിയില്‍വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. വീട്ടിൽ കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിക്ക് ഗുരുതരമാണെന്നാണ് അന്ന് ടിഎംസി നേതാക്കള്‍ അറിയിച്ചത്. പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക