കോട്ടയം: തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിനിടയിലാണ്, വിശ്വാസികള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ പേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തിയത്. സഖാവ് പിണറായി വിജയന്റെ പേരില്‍ കുര്‍ബാന നടത്തണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. യാക്കോബായ വിശ്വാസികളുടെ ശവസംസ്കാരം ഇടവകസെമിത്തേരിയില്‍ മാന്യമായി നടത്തുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയ മുഖ്യമന്ത്രിയെ, യോഗത്തില്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ലബനന് ആര്‍ച്ച് ബിഷപ്പ് മാര്‍ ക്രിസോസ്റ്റമോസ് ശെമവൂന്‍ മെത്രാപ്പൊലീത്തായും അഭിനന്ദിച്ചു. ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസ് ബാവയുടെപേരിലുള്ള നന്ദിയും പ്രാര്‍ഥനയും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. യാക്കോബായസഭയുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ് മഞ്ഞിനിക്കര.ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്, ഇടവകപ്പള്ളികളില്‍ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്കാരശുശ്രൂഷകള്‍ നടത്താനാവാത്ത സാഹചര്യമുണ്ടായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുള്ള നന്ദിസൂചകമായാണ് കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയത്. ഇതാദ്യമായാണ്, മുഖ്യമന്ത്രിയുടെപേരില്‍ മഞ്ഞിനിക്കര പെരുന്നാളില്‍ കുര്‍ബാന നടത്തുന്നതെന്ന് മഞ്ഞിനിക്കര ദയറാ ഭാരവാഹികളും പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് യാക്കോബായസഭാനേതൃത്വവും നേരത്തേ രംഗത്തെത്തിയിരുന്നു. വിശ്വാസികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് ശവസംസ്കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മഞ്ഞിനിക്കര പെരുന്നാള്‍ തീര്ഥാടകസംഗമത്തില് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക