അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദിന്റെ അടിമുടി ത്രസിപ്പിക്കുന്ന പ്രകടനങ്ങളോടെയുള്ള ട്രെയിലര്‍ സിനിമാ ആസ്വാദകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നേരത്തെ ഫെബ്രുവരി 14ന് റിലീസ് തിയതി പ്രഖ്യാപിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനങ്ങളുടെ ഫലമായി ഫെബ്രുവരി 20ലേക്ക് മാറ്റുകയായിരുന്നു.
സിനിമക്ക് 17ന് മുകളില്‍ വെട്ടിമാറ്റലുകള്‍ വേണമെന്ന് നേരത്തെ കേരള സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുബൈയിലെ റിവൈസിംഗ് കമ്മറ്റി വെട്ടിമാറ്റലുകല് ഒന്നും തന്നെയില്ലാതെ യു.എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനത്തിന് സമ്മതം നല്‍കുകയായിരുന്നു.
ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് ഫഹദ് ട്രാന്‍സില്‍ പ്രേക്ഷകരിലെത്തുന്നത്. വിൻസെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്.
2014-ൽ പുറത്തിറങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’മാണ് അമൽ നീരദ് ഇതിനുമുൻപ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം. ഫഹദിനെയും നസ്രിയെയും കൂടാതെ സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി, സംവിധായകന് ഗൗതം വാസുദേവ് മേനോന് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക