ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് റോഡപകടത്തിൽ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേർ. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മിക്ക അപകടങ്ങളും. അപകടമുണ്ടാക്കുന്ന ഡ്രൈവർമാരിൽ ഒമ്പതുശതമാനത്തോളംപേർക്ക് ഡ്രൈവിങ് ലൈസൻസില്ല.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനത്തോളം റോഡപകടങ്ങൾവഴി നഷ്ടമാവുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിഗമനം.
2018-ൽമാത്രം 4,67,044 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 1,51,417 പേരാണ്. വാഹനമിടിച്ച് 22,656 കാൽനടയാത്രക്കാരും റോഡിലെ കുഴി കാരണം അപകടത്തിൽപ്പെട്ട് 2015 പേരും മരിച്ചു.
കേരളത്തിൽ 2016, 2017, 2018 വർഷങ്ങളിലായി യഥാക്രമം 1246, 1332, 1250 കാൽനടയാത്രക്കാർക്കാണ് ജീവൻ നഷ്ടമായത്. ഈ കാലയളവിൽ കുഴിയിൽവീണ് 536, 522, 63 എന്നിങ്ങനെ മരണങ്ങളും സംസ്ഥാനത്തുണ്ടായി.
789 അതീവ അപകടമേഖലകളിൽ 660 സ്ഥലങ്ങൾ ദേശീയപാതയിലും 129 ഇടങ്ങൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള റോഡുകളിലുമാണ്. 2019 ഡിസംബർ 31 വരെയുള്ള കണക്കുകൾപ്രകാരം ഇതിൽ ദേശീയപാതയിലുള്ള 395 കേന്ദ്രങ്ങളിൽ അപകടം കുറയ്ക്കുന്നതിനുള്ള നവീകരണം നടത്തി.
215 സ്ഥലങ്ങൾ നവീകരിക്കാനുള്ള നടപടികളും നടക്കുന്നു. ലോകബാങ്കിന്റെ സഹായത്തോടെ ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.
അപകടം നടന്ന സ്ഥലങ്ങളിൽനിന്ന് വിവരങ്ങൾ ഓൺലൈൻ ആപ്ലിക്കേഷൻവഴി ശേഖരിക്കാനും അതിന്റെ വിശകലനത്തിലൂടെ കൂടുതൽ അപകടമേഖലകൾ കണ്ടെത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കാനുമാണ് ഉദ്ദേശ്യം.
2018-ൽ അപകടമുണ്ടാക്കിയ ഡ്രൈവർമാരിൽ 3,45,799 പേർക്കു മാത്രമാണ് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നത്. 23,593 പേർ ലേണേഴ്സ് ലൈസൻസിലാണ് വാഹനം ഓടിച്ചിരുന്നത്. 37,585 പേർക്ക് ലൈസൻസേ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക