കൊച്ചി: തോപ്പുംപടി അരൂജാ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്നതെന്താണെന്ന് അറിയണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേയും പോലീസിനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. വേണ്ടി വന്നാല്‍ സിബിഎസ്ഇ ഡയറക്ടറെ വിളിച്ചു വരുത്തുമെന്നും കോടതി അറിയിച്ചു. സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി സിബിഎസ്ഇ മേഖലാ ഡയറക്ടടറെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച മേഖലാ ഡയറക്ടര്‍ രേഖകളുമായി ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്ഇ അറിയുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ സിബിഎസ്ഇ ചെയര്‍മാനെയും ഡയറക്ടറെയും വിളിച്ചുവരുത്തുന്നതുള്പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
സ്കൂളിന് സിബിഎസ്ഇ അംഗീകാരം ഇല്ലെന്ന കാര്യം വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചുവെച്ചാണ് അരൂജാസ് സ്കൂള്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിന് അംഗീകാരമില്ലെന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ 29 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക