ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരുക്കേറ്റു. 189 പേര് പരുക്കേറ്റ് ചികില്‍സയിലുണ്ടെന്ന് ജി.ടി.ബി ആശുപത്രി അറിയിച്ചു. ഡൽഹിയിലെ സ്കൂളുകൾക്കു ഇന്ന് അവധിയാണ്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ അജിത് ഡോവലിന് ചുമതല നൽകി.
സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും സംഘര്‍ഷത്തിന് കുറവില്ല.
അതേസമയം സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിനെ സുപ്രീം കോടതി വിമര്‍ശിച്ചു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്മുന്നിലാണെന്നും പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിൽ സ്ഥിതിഗതികൾ അനിയന്ത്രതമാണെന്നും സൈന്യത്തെ വിന്യസിപ്പിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു. അതേസമയം, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ടെന്നും നിയമപ്രകാരം വേണ്ടത് ചെയ്യണമെന്നും കോടതി അറിയിച്ചു. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിനു മുന്നിൽ ഇന്നലെ രാത്രി മുതൽ പ്രതിഷേധം നടത്തിയ ജെഎൻയു, ജാമിയ സർവകലാശാല വിദ്യാർഥികളെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ച് ഒഴിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു.
ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യാപക കല്ലേറുമുണ്ടായി. ജാഫറാബാദിലെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക