ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിലൂടെ രാഷ്ട്രീയമായ ഒരു നീക്കം കൂടി ലക്ഷ്യമിടുകയാണ് – നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരുടെ പിന്തുണ. ഈ ലക്ഷ്യത്തോടെയാണ് ട്രംപ് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിലും പങ്കെടുത്തത്.
കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ യുഎസിലെ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഡമോക്രാറ്റുകൾക്കാണ് വോട്ട് ചെയ്തത്. 2016ൽ 80% ഇന്ത്യൻ വോട്ട് കിട്ടിയത് ഹിലറി ക്ലിന്റനാണ്.
16% വോട്ടേ ട്രംപിനു ലഭിച്ചുള്ളൂ. അതിനു മുൻപ് ഡമോക്രാറ്റ് സ്ഥാനാർഥി ബറാക് ഒബാമയ്ക്ക് 87% വോട്ടു ലഭിച്ചു. 13% വോട്ടാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു കിട്ടിയത്.
യുഎസിലെ വോട്ടർമാരിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജർ. എന്നാൽ ഈ വിഭാഗത്തിന്റെ വോട്ടിനായി ശ്രമിക്കുന്നതിന് ഒരു കാരണമുണ്ട് – ചില സംസ്ഥാനങ്ങളിൽ ഇവർക്കു കാര്യമായ വോട്ടുണ്ട്; പ്രത്യേകിച്ച് ടെക്സസ്, ഫ്ലോറിഡ, പെൻസിൽവേനിയ, മിഷിഗൻ എന്നിവിടങ്ങളിൽ.
യുഎസിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാരെ ഒന്നാകെ കണ്ടിരുന്ന പതിവു മാറ്റി ട്രംപാണ് ഇന്ത്യൻ വംശജരെ കേന്ദ്രീകരിച്ച് പ്രചാരണം തുടങ്ങിയത്. 2016ൽ ന്യൂജഴ്സിയിലെ എഡിസണിൽ ഇന്ത്യക്കാരായ വോട്ടർമാർക്കു മാത്രമായി പ്രചാരണയോഗം സംഘടിപ്പിച്ചിരുന്നു.
ഇന്ത്യൻ വോട്ടർമാർക്കിടയിലേക്ക് കടന്നുകയറാനുള്ള ശ്രമങ്ങൾക്ക് കുതിപ്പേകുന്നതാണു ട്രംപിനു മോദിയുമായുള്ള സൗഹൃദം.
കുടിയേറ്റക്കാർക്കെതിരായ നിലപാടും എച്ച്1 ബി വീസ പ്രശ്നവും വ്യാപാരവിവേചനവുമൊക്കെ ട്രംപിനോട് ഇന്ത്യൻ വോട്ടർമാർക്ക് എതിർപ്പിനു കാരണമായിട്ടുണ്ട്.
എന്നാൽ മറുഭാഗത്ത്, പാക്കിസ്ഥാനോടുള്ള മൃദുസമീപനവും ജമ്മു കശ്മീർ വിഷയത്തിലെ നിലപാടും പൗരത്വ നിയമത്തോടുള്ള എതിർപ്പും ഡമോക്രാറ്റുകളെ ഇന്ത്യക്കാരിൽ നിന്ന് അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക