ബെയ്ജിങ്: കൊറോണ വൈറസ് (കോവിഡ്–19) ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2,744 ആയി. ബുധനാഴ്ച 29 പേരുടെ ജീവനാണു പകർച്ചവ്യാധി മൂലം നഷ്ടപ്പെട്ടത്. എന്നാൽ കഴിഞ്ഞയാഴ്ചകളിലെ ഏറ്റവും കുറഞ്ഞ മരണനിരക്കായിരുന്നു ഇതെന്നാണു വിവരം.
വൈറസ് ബാധ ചൈനയിൽ കുറഞ്ഞുവരുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ചൈനയിൽ കോവിഡ്–19 ബാധിച്ചവരുടെ എണ്ണം 78,497 ആയി.
ബുധനാഴ്ച മാത്രം 433 പുതിയ വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചൈനയിലെ 31 പ്രവിശ്യകളിൽനിന്നുള്ള കണക്കാണിത്. 29 മരണങ്ങളിൽ 26 എണ്ണവും വൈറസ് കണ്ടെത്തിയ ഹുബെയ് പ്രവിശ്യയിൽനിന്നാണ്.
ബെയ്ജിങ്, ഹെയോങ്ജിയാങ്, ഹെനൻ മേഖലയിൽനിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 409 കേസുകൾ ബുബെയ് പ്രവിശ്യയിൽനിന്നാണ്. ഇതിൽ 383 എണ്ണം വുഹാനിലേതും.
ഡിസംബറിൽ വൈറസ് കണ്ടെത്തിയതിൽപ്പിന്നെ ഹുബെയ് പ്രവിശ്യയിൽ 2,641 പേരാണ് മരിച്ചത്. ഇതിൽ വുഹാനിൽ മാത്രം 2,104 പേർ മരിച്ചു.
അതേസമയം, ചൈനയിലാകെ 2,358 പേർക്ക് ഇപ്പോഴും വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഭരണകൂടം. ആകെ 32,495 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതിൽ ഹുബെയിൽ 23,200 പേരെ ഡിസ്ചാർജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക