കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ കോഴി വില്പനയ്ക്ക് വിലക്ക്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങരയുടെയും കൊടിയത്തൂരിലെയും പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് കോഴി വില്പന നിരോധിച്ചിരിക്കുന്നത്. കോഴി ഫാമുകള്‍ അടച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ കോഴികളെ കൊന്നൊടുക്കുന്നത് വരെയാണ് നിരോധനം.
പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ സംഘം കോഴിക്കോട് എത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. വെറ്റിനറി വിഭാഗവും വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ വെറ്റിനറി വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. യോജിച്ച പ്രവര്‍ത്തനം നടത്താനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ ഭയക്കാനൊന്നുമില്ല. സീസണില്‍ ഉണ്ടാകുന്ന അസുഖങ്ങളില്‍ ഒന്നാണിതെന്നും മന്ത്രി ശൈലജ പറഞ്ഞു. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും, നശീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവും അറിയിച്ചു. ഇതിനായി സ്ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡിലുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. രോഗബാധ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാം പക്ഷികളെ നശിപ്പിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാമുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ക്ക് നേതൃത്വം നല്കാന് കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മനുഷ്യരിലേക്ക് പടരും എന്ന തരത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി രാജു അറിയിച്ചു.
കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വേങ്ങേരിയിലെ ഒരു വീട്ടില്‍ വളര്‍ത്തുകോഴികള്‍ കൂട്ടമായി ചത്തതോടെയെ വീട്ടുകാരന് മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ജില്ലയിലെ കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക