കോവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ദുബായിൽ നിന്ന് വന്നതാണ്. തൃശൂർ സ്വദേശി ഖത്തറിൽ നിന്നാണ് വന്നത്. റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തിലാണ് ഇയാൾ കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് 4280 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 3910 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 270 പേർ ഹോസ്പിറ്റലിലെ ഐസലേഷൻ വാർഡുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും സാമ്പിൾ പരിശോധന നടത്താനുള്ള സംവിധാനം ഒരുങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 1330 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതിൽ 953 സാമ്പിളുകളിൽ നെഗറ്റിവ് ഫലമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്ഥിതി ഇപ്പോഴും പൂർണമായി നിയന്ത്രണത്തിലല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതുതായി 900 പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭയപ്പെടേണ്ടതില്ല, കാര്യഗൗരവം മനസ്സിലാക്കി ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് 19നെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സർക്കാർ മൊബൈൽ ആപ്ലികേഷൻ പുറത്തിറക്കി. പ്ലേ സ്റ്റോറിലും ആപ്സ്റ്റോറിലും ഇത് ലഭ്യമാണ്. ടെക്സ്റ്റ് മെസേജുകൾ വഴിയും ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക