തിരുവനന്തപുരത്ത് വാഹനാപകടത്തിൽപ്പെട്ടയാളെ കോവിഡ് രോഗബാധയുണ്ടെന്ന സംശത്തെ തുടർന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പുനലൂർ സ്വദേശിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇയാളെ ചികിത്സിച്ച ഡോക്ടർമാർ അടക്കമുളളവരോട് അവധിയിൽ പോകാൻ നിർദേശിച്ചു. കോവിഡ് രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിൽ ജാഗ്രത തുടരാനാണ് തീരുമാനം.
വാഹന അപകടത്തിൽപെട്ട പുനലൂർ സ്വദേശിയെ ആദ്യ കൊല്ലം ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളെ ചികിത്സിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്വാഷാലിറ്റിയിലേയും സർജിക്കൽ വിഭാഗത്തിലേയും ഡോക്ടർമാർ ഉൾപ്പടെയുളളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്ന് വന്ന ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് വാഹനത്തിൽ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്.
അതേസമയം കോവിഡ് രോഗം സ്ഥിരികരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിൽ മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ബീച്ചുകൾ അടച്ചിടേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമായി. പ്രദേശത്ത് ജാഗ്രത കൂട്ടാനും യോഗത്തിൽ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക