നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി സംഘടിച്ചെന്ന കേസിലെ ഒന്നാം പ്രതി രജിത്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇയാളുടെ സ്വദേശമായ ആറ്റിങ്ങലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന് വിലക്ക് ലംഘിച്ച് വിമാന താവളത്തിൽ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാർഥികൾ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവർ ഒത്തുകൂടിയപ്പോഴാണ് വിമാന താവളത്തിലെ പൊലിസുകാർ വിവരമറിയുന്നത്.
പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു. ആലുവയിൽ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഇയാൾ കടന്നു കളഞ്ഞു. ആറ്റിങ്ങലിലെ വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ ഇന്നലെ രണ്ട് പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും റൂറൽ എസ്.പി കാർത്തിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക