കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നടത്തിയ പുതിയ പഠനം കോവിഡ്19 ന്റെ നാള്‍വഴികളിലേക്ക് പുതിയ വെളിച്ചം വീശുന്നു. 2019 ഡിസംബര്‍ 29 ന് ശേഷം വുഹാനിലെ പള്‍മനറി ആശുപത്രിയില്‍ കോവിഡ്19 ബാധിച്ച് പ്രവേശിപ്പിച്ചവരും 2020 ജനുവരി 31 ന് മുന്‍പായി രോഗം ഭേദമായി ആശുപത്രി വിട്ടവരോ മരിച്ചവരോ ആയ രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പനി, ക്ഷീണം, ചുമ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടതിനു ശേഷം ശരാശരി അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടേക്കാം. പനി മാത്രമേയുള്ളു എങ്കില്‍, നേരത്തേ കണ്ടുപിടിച്ചാല്‍ ശരാശരി 12 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമായേക്കാം. ചുമ കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരും. നിരീക്ഷിച്ച 191 രോഗികളില്‍ 45% പേര്‍ക്കും 12 ദിവസം കഴിഞ്ഞ് രോഗം ഭേദമാകുമ്ബോഴും ചുമ മാറിയിരുന്നില്ല.
രോഗം ഭേദമായവരില്‍ ശ്വാസതടസം ഏകദേശം 13 ദിവസം കൊണ്ട് മാറിയതായി കണ്ടു. മരിച്ചവരില്‍, മരണം വരേയും ഇത് തുടര്‍ന്നു. രോഗാരംഭം മുതല്‍ അത് ഭേദമാകുന്നത് വരെയുള്ള ശരാശരി സമയം 22 ദിവസങ്ങളാണ്. രോഗബാധ മുതല്‍ മരണം വരെയുള്ളത് ശരാശരി 18.5 ദിവസങ്ങളും. വുഹാനില്‍ പഠനം നടത്തിയ മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത് രോഗലക്ഷണമായ ചുമ എട്ട് ദിവസം കൊണ്ട് ശ്വാസതടസമായി മാറാമെന്നാണ്. വുഹാനിലെ തന്നെ ഷോംഗാന് ആശുപത്രിയിലെ 138 രോഗികളിലാണ് ഇവര്‍ പഠനം നടത്തിയത്. മിക്ക കേസുകളിലും എട്ടാം ദിവസം മുതല്‍ വെന്റിലേറ്റര്‍ ആവശ്യമായി വരികയും ചെയ്തു.
ഈ 138 പേരില്‍ ഏകദേശം 26% പേര്‍ക്ക് മാത്രമെ ഇന്റന്‍സീവ് കെയര്‍ ആവശ്യമായി വന്നുള്ളും മരണനിരക്ക് 4.3% മുതല്‍ 6% യും.ഈ പഠനത്തില്‍ ഉള്‍പ്പെട്ട രോഗികളില്‍ 99 ശതമാനം പേര്‍ക്കും പനിയായിരുന്നു രോഗത്തിന്റെ ആദ്യ ലക്ഷണം. ഏകദേശം പകുതിയോളം പേര്‍ക്ക് ക്ഷീണവും ചുമയും ഉണ്ടായിരുന്നു. മൂന്നില്‍ ഒന്നു പേര്‍ക്ക് പേശീ വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു.
85% കോവിഡ്19 രോഗികളും ഈ രോഗലക്ഷണങ്ങള്‍ ആദ്യത്തെ ഏഴ് ദിവസങ്ങള്‍ മാത്രമേ അനുഭവിക്കുകയുള്ളു. ഇതിനെ ഒന്നാംഘട്ടം എന്നു വിളീക്കുന്നു. മറ്റുള്ളവര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ഏകദേശം രണ്ടാഴ്ചയോളം ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. അഞ്ചോ അതിലധികമോ ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെയും ഇരിക്കാം. മിക്ക കേസുകളിലും കോവിഡ് ലക്ഷണങ്ങള്‍ ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി പൊരുത്തമുള്ളതായതുകൊണ്ട് ഏത് രോഗമാണെന്ന് ആദ്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ഈ പഠനങ്ങളില്‍ നിന്നും തെളിഞ്ഞുവന്ന കൊറോണയുടെ നാള്‍വഴി ഇനിപ്പറയും പ്രകാരമാണ്:
ഒന്നാം ദിവസം: രോഗിക്ക് പനി അനുഭവപ്പെടുന്നു. ക്ഷീണം, പേശീ വേദന, ചുമ എന്നിവയും ഉണ്ടായേക്കാം.
അഞ്ചാം ദിവസം: പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഡിസ്പ്നിയ എന്നറിയപ്പെടുന്ന ശ്വാസതടസ്സം ഉണ്ടാകുന്നു.
ഏഴാം ദിവസം: സാധാരണ രോഗികള്‍ ഡിസ്പിനിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. ആശുപത്രിയില്‍ അഡ്മിറ്റാകുന്നു.
എട്ടാം ദിവസം: ഗുരുതരമായ രോഗ ബാധയുള്ളവര്‍ക്ക് അതികഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുന്നു.ശരീരത്തിലെ അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്കാന് ശ്വാസകോശത്തിന് കഴിയാതെ വരുന്നു.
പത്താം ദിവസം: ശ്വാസതടസ്സം അധികമാകുന്നതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു
പന്ത്രണ്ടാം ദിവസം: പനി വിട്ടുമാറാന്‍ തുടങ്ങുന്നു. ഡിസ്പിനിയ ഉള്ളവര്‍ക്ക് ഭേദപ്പെടാന്‍ രണ്ടുമൂന്നു ദിവസങ്ങള്‍ കൂടി വേണ്ടിവരും
പ്രതികരിക്കാൻ ഇവിടെ എഴുതുക