കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കു നിര്‍ദേശം. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. കോവിഡ്- 19 (കൊറോണ) വ്യാപനം തടയുന്നതിന്റെ ഭാഗമായാണു നടപടി.
യാത്രക്കാര്‍ ആവശ്യപ്പെട്ടാലും അവരെ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറക്കരുത്. വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഹോട്ടലിലോ ഷോപ്പിംഗ് മാളിലോ ഇറക്കാന്‍ പാടില്ല. എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ കയറിയാലുടന്‍ അവരുടെ പേരും വിലാസവും ഫോണ്‍ നന്പറും ചോദിച്ചു വാങ്ങി കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ അറിയിക്കണം. ഇതിനായി ജില്ലയിലെ ടാക്സി ഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ യോഗം ഉടനടി വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതൊഴിവാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ടാക്സി ഡ്രൈവര്‍മാരുടെ അസോസിയേഷന് പ്രതിനിധികളുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയത്.
മാസ്ക് ധരിക്കുക, വാഹനത്തില്‍ എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ജനല്‍ച്ചില്ലുകള്‍ താഴ്ത്തിവയ്ക്കുക തുടങ്ങി ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരത്തെ നല്കിയ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക