കോഴിക്കോട്: നിലവിലെ നിയന്ത്രണം ഒഴിവാക്കി ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മലബാര്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല് വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്നാട് പിന്‍വാങ്ങിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.
ഈറോഡുള്ള പാല്‍പൊടി സംഭരണ കേന്ദ്രം പ്രതിദിനം അമ്ബതിനായിരം ലിറ്റര്‍ പാല് പൊടിയാക്കി സൂക്ഷിക്കാനായി എടുത്തുകൊള്ളാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ വെല്ലൂര്‍, ദിണ്ടിഗല്‍ പ്ലാന്റുകളും പാലെടുത്ത് പാല്പൊടിയാക്കാമെന്ന് സമ്മതിച്ചതായും മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരനും, മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ് മണിയും അറിയിച്ചു.
സാമൂഹിക ക്ഷേമ വകുപ്പ്, കണ്‍സ്യൂമര്‍ ഫെഡ്, പൊതുവിതരണ സംവിധാനം എന്നിവ വഴി പാല്‍വിതരണം നടത്താനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ അതിഥി തൊഴിലാളികളുടെ ക്യാമ്ബിലേക്കടക്കം പാല് എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
പാല് തമിഴ്നാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ പ്രതിസന്ധി വന്നതോടെ കഴിഞ്ഞ ദിവസം മലബാര്‍ മില്‍മ പാലെടുത്തിരുന്നില്ല. ഇന്ന് 70 ശതമാനം മാത്രമായിരുന്നു പാലെടുത്തിരുന്നത്. പുതിയ തീരുമാനം വന്നതോടെ നാളെ മുതല്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മലബാര്‍ മില്‍മയ്ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക