കൊറോണ കാലത്ത് കുന്നംകുളത്തെ ഭീതിയിലാക്കി അജ്ഞാത ജീവിയുടെ സഞ്ചാരം. ആളുകള്‍ പലതും പറഞ്ഞു മുന്നോട്ടു പോകവേ ഇപ്പോള്‍ അജ്ഞാതനോ അജ്ഞാത ജീവിയോ എന്ന് ആര്‍ക്കും തീര്‍ച്ചയുമില്ല. വിവിധ വ്യാഖ്യാനങ്ങളാണ് ഈ അജ്ഞാത ജീവിയെക്കുറിച്ച് കുന്നംകുളത്ത് പ്രചരിക്കുന്നത്. ആദ്യം കുന്നംകുളത്തെ ചില ഭാഗത്ത് മാത്രം പ്രചരിച്ച ജീവിയുടെ കഥ ഇപ്പോള്‍ ഗുരുവായൂര്‍ മുതല്‍ ചേലക്കര വരെ എത്തിയിട്ടുണ്ട്. കരിക്കാട്, വടക്കേ കരിക്കാട്, വില്ലന്നൂര്‍, കാരുകുളം, അരുവായി, കൊങ്ങണ്ണൂര്‍, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി, ചിറയ്ക്കല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്.
അജ്ഞാത ജീവി, ബ്ലാക്ക് മാന്‍ എന്നിങ്ങനെ പറഞ്ഞു പൊടിപ്പും തൊങ്ങലും വെച്ച പ്രചാരണങ്ങള്‍ ഒരു പരിധിവരെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുമുണ്ട്. ഉറവിടം ഏതെന്നു അറിയാത്ത വിധത്തില്‍ ഭീതി ജനകമായ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. ജീവിയെ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചാല്‍ ആരും കണ്ടിട്ടില്ല.
പിന്നെങ്ങിനെ പ്രചാരണം നടക്കുന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയുമില്ല. കൊറോണ കാലത്ത് ഭീതിദമായ വിധത്തില്‍ നടക്കുന്ന ഈ പ്രചാരണത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ ഇപ്പോള്‍ കുന്നംകുളം പൊലീസും രംഗത്തുണ്ട്. കൊറോണ കാലത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാനുള്ള അടവാണ് ഈ സംഭവം എന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതിനാല്‍ റോന്തു ചുറ്റുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടിയും കേസും എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
അജ്ഞാതജീവി ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറക്കുന്നു. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. ഒരിടത്ത് കണ്ടാല്‍ പിന്നെ കാണുന്നത് അര കിലോമീറ്റര്‍ അകലത്തും. ഇരുട്ടായതിനാല്‍ രൂപം വ്യക്തമാകുന്നില്ല എന്ന് ചിലര്‍ പറയുമ്ബോള്‍ ജീവിക്ക് കറുത്തിരുണ്ട രൂപമെന്നാണ് വേറെ ചിലര്‍ പറയുന്നത്.
അസാമാന്യ വേഗമാണ് ഈ രൂപത്തിനെന്നും, ദ്രുതഗതിയില്‍ മതിലുകളും പറമ്ബുകളും ചാടിക്കടന്നാണ് ഇതിന്റെ സഞ്ചാരമെന്നും ഒപ്പം ജനലിലും ഗ്രില്ലിലും വാതിലിലും തട്ടി ഈ ജീവി ശബ്ദമുണ്ടാക്കുന്നു. വിചിത്ര ജീവി വാതിലില്‍ തട്ടി പോകുന്നു. പൈപ്പ് തുറന്നിടുന്നു.
മരത്തിന്റെ മുകളില്‍ കയറുന്നു എന്നൊക്കെയും ആളുകള്‍ പറഞ്ഞു തുടങ്ങി. ചാരണം പരന്നതോടെ ജീവിയെ തേടി നാട്ടുകാര്‍ തന്നെ സംഘടിച്ചു. കൊറോണ കാലമായതിനാല്‍ രാത്രി ഉറക്കമൊഴിഞ്ഞ് ജീവിയെ കണ്ടുപിടിക്കാന്‍ തന്നെയാണ് ചിലരുടെ തീരുമാനം. ഇതിനായി കുന്നംകുളത്തിന്റെ പലഭാഗത്തും നാട്ടുകാര്‍ രാത്രി സംഘടിക്കാനും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി ഇതാണ് അവസ്ഥ. രാത്രിയോടെ നാട്ടുകാര്‍ വിവിധ സംഘങ്ങളായി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞദിവസം ഈ ജീവി കരിക്കാട് മില്ലിന് സമീപത്തുള്ള ഒരു വീടിന്റെ ടെറസില്‍ കയറുകയും സമീപത്തെ മാവിലൂടെ ഊര്‍ന്നിറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു എന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പറയുന്നു. ഒരു പനയുടെ മുകളില്‍ വിചിത്ര ജീവി കയറിപ്പോയെന്നും ആക്ഷേപം വന്നു. ഇതോടെ ആളുകള്‍ പന വളഞ്ഞു. സംഭവം അറിഞ്ഞു രാത്രിയില്‍ കുന്നംകുളം പൊലീസും സ്ഥലത്തെത്തി.
പൊലീസ് രാത്രി സ്ഥലത്ത് എത്തുമ്ബോള്‍ നാട്ടുകാര്‍ പനയുടെ ചുറ്റും വളഞ്ഞു നില്‍ക്കുകയാണ്. പന പരിശോധിച്ചപ്പോള്‍ നാല് മരപ്പട്ടികള്‍ പനയുടെ മുകളില്‍. . ഇത് നാട്ടുകാര്‍ക്ക് ബോധ്യമാക്കികൊടുത്തതോടെ പരാതിക്കാര്‍ പതിയെ പിന്‍വലിഞ്ഞു. മോഷണമാണെങ്കില്‍ എവിടെയും മോഷണ ശ്രമങ്ങളോ മോഷണമോ നടന്നിട്ടുമില്ല. ഇതൊക്കെയാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കരിക്കാട് മില്ലിന് സമീപത്തുള്ള വിചിത്ര ജീവി എന്ന് പറയുന്നതും പനയുടെ മുകളിലെ വിചിത്ര ജീവി എന്ന സംഭവവും കൂട്ടി വായിക്കാനാണ് പൊലീസ് ആവശ്യപ്പെടുന്നത്.
വിചിത്ര ജീവിയുടെ സഞ്ചാരം ശക്തി പ്രാപിച്ചതോടെ സംഭവത്തില്‍ പൊലീസും ജാഗ്രത പാലിക്കുകയാണ്. ആരാണ് ഈ പ്രചാരണത്തിന്റെ പിന്നില്‍ എന്നും എന്താണ് ഇതിന്റെ ലക്ഷ്യമെന്നുമാണ് പൊലീസ് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. കണ്ടുപിടിച്ച് കഴിഞ്ഞാല്‍ ഈ കൊറോണ കാലത്ത് വിവിധ വകുപ്പുകള്‍ പ്രകാരം പ്രചാരകര്‍ക്കെതിരെ കേസ് വരുമെന്നാണ് കുന്നംകുളം സിഐ സുരേഷ് മറുനാടനോടു പറഞ്ഞത്.
പൊലീസ് പട്രോളിങ് നിലവില്‍ ശക്തമാണ്. ഇതിന്നിടയിലാണ് ഭീകരജീവി പ്രചാരണം വരുന്നത്. കുന്നംകുളം സ്റ്റെഷന്റെ ഒരു ഭാഗത്ത് മാത്രമുണ്ടായിരുന്ന സംഭവം ഇപ്പോള്‍ വടക്കേക്കാട്, കണ്ണാടിക്കല്‍ പൊലീസ് സ്റ്റേഷന് ലിമിറ്റുകള്‍, ഗുരുവായൂര്‍, ചേലക്കര വരെ എത്തിയിട്ടുണ്ട്- അതിനാല്‍ ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിക്കും-സിഐ പറയുന്നു. കൊറോണ കാലത്ത് ലോക്ക് ഡൗണ്‍ ആയിരിക്കെ പുറത്തിറങ്ങാന്‍ വേണ്ടി ചിലര്‍ ആസൂത്രണം ചെയ്ത നാടകമെന്നാണ് പൊലീസ് വിലയിരുത്തല്‍.
ഓണ്‍ലൈന്‍ ഗെയിമുകളിലെ ടാസ്ക് ആണോ ഈ പ്രചാരണവും സംഭവങ്ങളുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അജ്ഞാത ജീവിയെ അല്ലെങ്കില്‍ അജ്ഞാതനെ ജീവനോടെ പിടിക്കാന്‍ പലയിടങ്ങളിലും നാട്ടുകാര്‍ രാത്രി സംഘം ചേരുകയാണ്. എല്ലാവരും പുറത്തിറങ്ങി നടക്കുകയും റോന്തു ചുറ്റുകയുമാണ്.
വിവിധ പൊലീസ് സംഘങ്ങള്‍ കുന്നംകുളത്ത് വിവിധ പട്രോളിങ് സംഘങ്ങള്‍ ആയി നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഒന്നും കാണാന്‍ കഴിയാത്ത അജ്ഞാത ജീവിയുടെ പേരിലാണ് നാട്ടുകാര്‍ സംഘം ചേരുന്നത് എന്നാണ് പൊലീസ് പറയുന്നത്. അജ്ഞാത ജീവിയില്ല എന്നുറപ്പിച്ചതിനാല്‍ തന്നെ ഇത്തരം റോന്ത് ചുറ്റല് സംഘങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുന്നംകുളം പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക