ഇരവിപേരൂര്‍ : വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയില്‍. ലോക് ഡൗണിന്റെ മറവില്‍ വ്യാജവിദേശമദ്യം വില്പന നടത്താന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി കിഴക്കനോതറ പഴയ കാവ് വേട്ടുകുന്നില്‍ ഗോപാലപിള്ളയുടെ മകന് സുനില്‍ ഓതറ (37) യും സഹായി ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ അങ്ങാടിക്കല്‍ കൊച്ചു പ്ലാമോടിയില്‍ ഗോപു (21)വും പൊലീസ് പിടിയിലായത്. മൂന്നാം പ്രതിയായ ചെങ്ങന്നൂര്‍ സ്വദേശി സുബിന്റെ മാരുതി സ്വിഫ്റ്റ് കാറും നാലര ലിറ്റര്‍ മദ്യവും പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി ഒമ്ബതരയ്ക്ക് ഓതറ വടികുളം ഇലഞ്ഞിമൂട്ടില്‍ വച്ചാണ് സുനില്‍ പൊലീസ് പിടിയിലായത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ക്ലബിന്റെ ഭാരവാഹി കൂടിയായ സുനില്‍ ക്ലബിന്റെ മറവിലാണ് മദ്യവില്പന നടത്തിവന്നത്. മയക്കുമരുന്നു കച്ചവടം നടക്കുന്നുവെന്ന വാര്‍ത്ത ദേശാഭിമാനി മുമ്ബ് നല്‍കിയിരുന്നു. പിടിയിലായ സുനിലിനെകൊണ്ട് തന്ത്രപരമായി വിളിച്ചുവരുത്തിയാണ് ഗോപുവിനെ പിടികൂടിയത്.
യുവമോര്‍ച്ച ജില്ലാ ഭാരവാഹി സുനില്‍ കടുത്ത മുരളീധരപക്ഷക്കാരനായിരുന്നു. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് മാറി നിന്ന ഇയാള്‍ കെ സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റായതോടെയാണ് സജീവമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.
പത്തനംതിട്ട പൊലീസ് മേധാവി കെ ജി സൈമണ്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ഇവര്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. തിരുവല്ല സിഐ പി എസ് വിനോദ്, എസ് ഐമാരായ സലീം, എം ആര് സുരേഷ്, ഉണ്ണി, എഎസ്ഐ ബി സാബു, സിപിഒമാരായ അരുണ്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്നും ലഭിച്ച മദ്യത്തിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക