കോവിഡ് കാലത്തെ അമേരിക്കയിലെ ചികിത്സാ സംവിധാനത്തെ പറ്റി മലയാളി അധ്യാപികയും എഴുത്തുകാരിയുമായ മീന ടി. പിള്ള. മുൻപ് സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടറായിരുന്നു മീന ടി. പിള്ള. കാലിഫോർണിയ സർവകലാശാലയിൽ ഫുൾബ്രൈറ്റ് വിസിറ്റിങ് പ്രൊഫസറാണ്. അസുഖം വന്നാൽ ഒരാൾ നേരിടേണ്ട ദയനീയ അവസ്ഥയെപ്പറ്റി ശബ്ദ സന്ദേശത്തിലൂടെ വിവരിക്കുകയാണ് മീന.
‘‘പനിച്ചുവിറച്ച് വയ്യാണ്ടായി ആശുപത്രിയിലേക്ക് വിളിച്ചാൽ പറയുന്നത് കോവിഡിന് മരുന്നില്ല, വീട്ടിലിരുന്ന് കൈകഴുകിക്കോളൂ, ശ്വാസംവലിക്കാതാവുമ്പോൾ ഇങ്ങോട്ട് വരിക എന്നാണ്. സാധാരണക്കാരായ അമേരിക്കക്കാർ വല്ല നിവൃത്തിയുമുണ്ടെങ്കിൽ ആശുപത്രിയിൽ പോകില്ല. കുത്തക ഇൻഷുറൻസ് കമ്പനികളുടെയും ഫാർമസ്യൂട്ടിക്കൽസിന്റെയും പിടിയിലാണ് ഇവിടുത്തെ ആരോഗ്യമേഖല. സാധാരണക്കാരനായ അമേരിക്കക്കാരന് ചികിത്സ ബുദ്ധിമുട്ടാണ്. ഒരു ടെസ്റ്റിന് ഏകദേശം മൂന്ന് മൂന്നരലക്ഷം രൂപയാകും. ഇത് താങ്ങാൻ പറ്റാത്തതിനാൽ അസുഖം വന്നാൽ പുറത്തുപറയില്ല. പുറത്തുപറഞ്ഞാൽ ആശുപത്രിയിൽ പോകേണ്ടിവരും. പോയാൽ ആശുപത്രി ബില്ല് എങ്ങനെ താങ്ങുമെന്നറിയാത്ത അസ്ഥയിലാണ്. ഈ ഒരു കാരണത്താലാണ് കോവിഡ് പടരുന്നത്.
ആശുപത്രിയിലാവുകയാണെങ്കിൽ 10–16 ലക്ഷം രൂപ കരുതേണ്ടിവരും. കിടത്തി ചികിത്സ സാധാരണക്കാർക്ക് താങ്ങാൻ ആവില്ല. ഒരു മാനുഷിക പരിഗണനയുമില്ലാത്ത ആരോഗ്യ സംവിധാനമുള്ള രാജ്യമാണിത്. ഇതിനെയാണ് നാം വികസിത രാജ്യമെന്ന് പറയുന്നത്. ഈ വികസനത്തിന്റെ അളവുകോലെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.” മീന പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗവും പൊതുജനാരോഗ്യ സംവിധാനവും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ടതാണെന്ന് അമേരിക്ക തന്നെ പഠിപ്പിച്ചതായും മീന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക