കഴിഞ്ഞ 16 ദിവസമായ് ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മാറിയ വയനാടിനെ പ്രശംസ കൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ മുന്‍പന്തിയില്‍ നില്ക്കുന്ന വയനാടിന്റെ ചെറുത്തുനിൽപ്പിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്. വയനാട് ലോക്സഭാ മണ്ഡലം എം.പി കൂടിയായ രാഹുൽ തന്റെ മണ്ഡലത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രതിരോധ രംഗത്ത് സജീവമായി നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കലക്ടര്‍ക്കുമടക്കം സല്യൂട്ട് ചെയ്യുന്നതായും ഫേസ്ബുക്ക് വാളില്‍ കുറിച്ചു.
‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ കളക്ടർ, എസ്.പി, ഡി.എം.ഒ, ജില്ല ഭരണകൂടം എന്നിവരാണ് ഈ നേട്ടത്തിന് പിന്നില്‍. അവരുടെ ആത്മസമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും എന്റെ സല്യൂട്ട് .” – രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് ജില്ലയില്‍ ചികിത്സയിൽ ഉള്ളത്. മാർച്ച് 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ ഏപ്രില്‍ എട്ടിന് കോവിഡ്മുക്തരായി രണ്ടുപേർ ആശുപത്രി വിട്ടിരുന്നു. കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കിൽ നിലവില്‍ കേരളം ഏറെ മുന്നിലാണ്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി. രോഗം ഭേദമായവരുടെ കണക്കില്‍ കർണാടകയാണ് രണ്ടാം സ്ഥാനത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക