ബെംഗളൂരു: വാറ്റ് ചാരായത്തോടൊപ്പം തുടര്‍ച്ചയായി ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച സഹോദരങ്ങള്‍ മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്.
കൊറോണ വൈറസ് വ്യാപിച്ചതോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്താകെ ബാറുകളും മദ്യശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സൗനിറ്റൈസര് ചേര്‍ത്ത് കുടിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് ദിവസത്തോളം ഈ രീതിയില്‍ മദ്യസേവ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച വൈകുന്നേരത്തോടെ ബസവരാജിനും ജംബാവയ്ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ച വിവരം പുറത്തറിയുന്നത്. ബസവരാജ് സ്ഥിരം മദ്യാപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക