ന്യൂഡല്‍ഹി: പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) നിര്‍ദേശിച്ചു.
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐ.സി.എം.ആര്. വക്താവ് രമണ്‍ ആര്. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.
ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. കൊറോണ ഹോട്ട്സ്പോട്ടുകളിലെയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടങ്ങളിലെയും മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ഐ.സി.എം.ആര്. നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, പരിശോധന ഫലത്തില്‍ 5.4 ശതമാനം കൃത്യത മാത്രമേ ഉള്ളൂയെന്ന് രാജസ്ഥാന് പരാതിപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കൂടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പരിശോധന രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഐ.സി.എം.ആര് നിര്‍ദേശിച്ചത്.
“റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കും”- ഗംഗാഖേദ്കര്‍ വ്യക്തമാക്കി..
“പരിശോധനാഫലത്തില്‍ 90 ശതമാനം കൃത്യതയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശം തേടും “- രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക