ചെന്നൈ: ചെന്നൈയില്‍ കോവിഡ് മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം വീണ്ടും സംസ്ക്കരിക്കാന്‍ ഭാര്യ മുഖ്യമന്ത്രിയോട് അനുമതി തേടി. കോവിഡ് മൂലം മരിച്ച ന്യൂറോസര്ജന് സൈമണ്‍ ഹെര്ക്കുലീസിന്റെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം കില്‍പ്പോക്ക് സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആനന്ദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അഭ്യര്‍ത്ഥിച്ചു.’താന്‍ മരിച്ചാല്‍ മതാചാരപ്രകാരം കില്‍പ്പോക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നാണ് ചികിത്സയിലിരിക്കെ ഭര്‍ത്താവ് അന്ത്യാഭിലാഷം പ്രകടിപ്പിച്ചത്.
ഇത് പരിഗണിച്ച് നിലവില്‍ സംസ്കരിച്ച വേലങ്കാട് ശ്മശാനത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് കില്‍പ്പോക്ക് ശ്മശാനത്തില്‍ അടക്കം ചെയ്യണം’ -മുഖ്യമന്ത്രിക്കയച്ച വീഡിയോ സന്ദേശത്തില്‍ ആനന്ദി ആവശ്യപ്പെട്ടു.ചെന്നൈയിലെ ന്യൂ ഹോപ്പ് ആശുപത്രിയിലെ ന്യൂറോസര്‍ജനായ ഡോ. സൈമണ്‍ ഞായറാഴ്ചയാണ് കോവിഡ് മൂലം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ശവസംസ്കാരത്തിനെത്തിയപ്പോള് രണ്ടു ശ്മശാനങ്ങളില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് നേരിടേണ്ടിവന്നു.
നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി എത്തി. ആംബുലന്‍സിനുനേരെ കല്ലേറുണ്ടായി. മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചു. ഒടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കനത്ത പൊലീസ് കാവലിലാണ് മൃതദേഹം അടക്കം ചെയ്തത്. അക്രമസംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ 30-ലധികംപേരെ ഇതുവരെയായി അറസ്റ്റുചെയ്തു.അതേസമയം കോവിഡ് മൂലം മരിച്ചവരില്‍നിന്ന് വൈറസ് പടരുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍ ഡോക്ടറുടെ ശവസംസ്കാരം തടഞ്ഞിരുന്നു.
മൃതദേഹത്തില്‍നിന്ന് കൊറോണ വൈറസ് പടരില്ലെന്ന് ഉറപ്പുവരുത്തി അത്യന്തം സുരക്ഷിതമായി മൃതദേഹം വീണ്ടും സംസ്കരിക്കാമെന്ന് ഭാര്യ ഉറപ്പുനല്‍കി. ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആനന്ദി നിറകണ്ണുകളോടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക