കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിക്ക് മാനസിക വൈകല്യമുള്ളതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക പ്രയാസമാണെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞിരുന്ന ഇയാളെ ഇരുപത് ദിവസം മുമ്പാണ് താത്കാലിക അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. ദുബൈയില്‍ നിന്നുമെത്തിയ അഴിയൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തു വിട്ടു.
മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശി ഏറെ നാളായി കോഴിക്കോട് തെരുവില്‍ കഴിയുന്നയാളാണ്. 67കാരനായ ഇയാളെ ഇരുപത് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള താത്കാലിക അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. മാനസിക വൈകല്യമുളളതിനാല് ഇയാളുടെ സമ്പര്‍ക്ക ലിസ്റ്റോ മറ്റു വിവരങ്ങളോ തയ്യാറാക്കാനാവാതെ കുഴങ്ങുകയാണ്. ഇയാള്‍ക്കൊപ്പം അഗതി മന്ദിരത്തിലെ റൂമില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനു പുറമേ അഗതി മന്ദിരത്തിലെ മുഴുവന്‍ ആളുകളേയും പരിശോധനക്കു വിധേയമാക്കും.
ദുബൈയില്‍ നിന്നുമെത്തിയ 33കാരനായ അഴിയൂര്‍ സ്വദേശിയാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. കഴിഞ്ഞ മാസം 20നാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞതിനു ശേഷമാണ് ഇയാളില്‍ രോഗം സ്ഥീരികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക