സച്ചിൻ ടെൻഡുൽക്കർക്കൊപ്പം തന്നെ ജൻമദിനം ആഘോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. മുൻ ഓസീസ് ഫാസ്റ്റ് ബോളറായ ഡാമിയൻ ഫ്ളമിങ്. 90 കളുടെ അവസാനം ക്രിക്കറ്റ് ലോകത്തെ പ്രധാന മത്സരങ്ങളിലൊന്നായിരുന്നു ഡാമിയൻ ഫ്ളമിങ്ങും സച്ചിനും തമ്മിലുള്ള പോരാട്ടങ്ങൾ. പ്രത്യേകിച്ചും ഷാർജയിലെ മണൽക്കാറ്റിനെ അതിജീവിച്ച സച്ചിന്റെ സെഞ്ച്വറി ഇന്നിങ്സുകളിലെല്ലാം ഇരുവരും തമ്മിലുള്ള പോരാട്ടങ്ങൾ കൂടി മത്സരത്തിന്റെ ഹൈലൈറ്റുകളായിരുന്നു.
20 ടെസ്റ്റുകളും 88 ഏകദിനങ്ങളും കളിച്ച ഫ്ളമിങ് കരിയറിൽ ആകെ നേടിയത് 209 വിക്കറ്റുകളാണ്. ഇതിനൊപ്പം ഓസീസ് കിരീടം നേടിയ 1999 ലോകകപ്പിൽ ഓസീസിന്റെ തുറുപ്പുചീട്ടുകളിലൊന്നും ഫ്ളമിങ് ആയിരുന്നു. 14 വിക്കറ്റുകളാണ് ഫ്ളമിങ് ആ ലോകകപ്പിൽ കൊയ്തത്. ഇപ്പോൾ തന്റെ ജൻമദിനത്തിൽ തന്റെ കരിയറിലെ മികച്ച പ്രകടനങ്ങൾക്കും പ്രകടനം മെച്ചപ്പെടാനും താൻ കടപ്പെട്ടിരിക്കുന്നത് സച്ചിൻ ടെൻഡുക്കറോടാണെന്ന് വെളിപ്പെടുത്തി രംഗത്തിറങ്ങിയിരിക്കുകയാണ് ഡാമിയൻ ഫ്ളമിങ്.
സച്ചിനെതിരെ പന്തെറിഞ്ഞാണ് തെറ്റുകളെ അതിജീവിച്ച് പന്തെറിയാൻ പഠിച്ചത്. ഞങ്ങളുടെ പന്തേറിലെ തെറ്റുകൾ മനസിലാക്കാൻ അതുകൊണ്ട് കഴിഞ്ഞു. എന്നെ മാത്രമല്ല, ആസ്ട്രേലിയൻ ബോളർമാർക്ക് മുഴുവനുമായും സച്ചിനെതിരെ പന്തെറിഞ്ഞതു കൊണ്ട് അവരുടെ ബോളിങ് മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ ആദ്യം അദ്ദേഹത്തിനെതിരെ പന്തെറിഞ്ഞു തുടങ്ങിയപ്പോൾ എവിടെയാണ് എറിയേണ്ടതെന്ന ഒരു ധാരണയുമുണ്ടായിരുന്നില്ല. ഞങ്ങളുടെ പന്തുകൾക്ക് കൂടുതൽ കൃത്യത വരുത്താൻ സാധിച്ചത് സച്ചിനുമായുള്ള മത്സരങ്ങൾക്കു ശേഷമാണ്.
ഇതിനൊപ്പം ഫ്ളമിങ് പ്രശസ്തമായ മണൽക്കാറ്റിനെ ഭേദിച്ചു കൊണ്ട് തന്റെ 25 ാം ജൻമദിനത്തിൽ നേടിയ പ്രശസ്തസെഞ്ച്വറിയെക്കുറിച്ചും വാചാലനായി. അന്ന് എന്റെയും ജന്മദിനമായിരുന്നു. ആ ഇന്നിങ്സിന്റെ പാതിവഴിയിൽ സ്കോർ ബോർഡിനടുത്തായി അധികൃതർ ഹാപ്പി ബർത് ഡേ സച്ചിൻ എന്നെഴുതിയത് ഓർമയിലുണ്ട്. അതോടെ കാണികളുടെ ഹർഷാരവം പതിൻമടങ്ങായി. പിന്നീട് ഏറെ കഴിഞ്ഞ് നമ്മൾ തോൽക്കാനായപ്പോൾ സ്കോർ ബോർഡിൽ ഹാപ്പി ബർത്ഡേ ഡാമിയൻ ഫ്ളമിങ് എന്നും എഴുതിക്കാണിച്ചു. അതോടെ 15000 ത്തോളം വരുന്ന കാണികൾ കൂവുകയായിരുന്നു! ഫ്ളമിങ് പറയുന്നു.
ആ ഷാർജ കപ്പിൽ അസാമാന്യമായ ഫോമിലാണ് സച്ചിൻ കളിച്ചത്. ഞങ്ങളുടെ നല്ല ടീമായിരുന്നെങ്കിലും ഫൈനലിൽ മികച്ച സ്കോർ നേടിയെങ്കിലും സച്ചിന്റെ മാസ്മരികപ്രകടനം ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞു. ഫ്ളമിങ് ഓർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക