പ്രാര്‍ഥനകളാല്‍ മുഖരിതമാകുന്ന പകലിരവുകളാണ് റമദാന് മാസത്തിലെ പള്ളികള്‍. പക്ഷെ, ഈ റമദാനില്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം പള്ളികള്‍ ആളും ആരവമൊഴിഞ്ഞ് ശൂന്യമായിരിക്കുകയാണ്.
ഉള്ളിൽ ഒരു വിങ്ങലോടെയല്ലാതെ ഒരു ബാങ്കുവിളിയും പൂർത്തിയാകുന്നില്ല ഈ ലോക്ഡൗൺ കാലത്ത്. നിസ്കാരത്തിന് നേരമായെന്നറിയിക്കുന്ന അതേ ശ്വാസത്തിൽ പള്ളിയിലേക്ക് വരേണ്ട, വീടുകളിൽ പ്രാര്‍ഥിച്ചാൽ മതിയെന്ന് ആഹ്വാനം ചെയ്യുന്ന മിനാരങ്ങള്‍. ദൈവസ്മരണയുടെ മന്ത്രങ്ങൾ പ്രതിധ്വനിക്കാതെ വീർപ്പുമുട്ടുന്ന പള്ളിച്ചുമരുകൾ. പാപങ്ങളേറ്റുപറയുന്ന വിശ്വാസികളുടെ കണ്ണീർ വീഴാതെ വരണ്ട നിസ്കാരപ്പായകൾ. കരസ്പർശമേൽക്കാതെ വിശുദ്ധ ഗ്രന്ഥ താളുകൾ. തസ്ബീഹ് മണികള്‍… ഹൃദയങ്ങളിൽ ഭക്തിയുടെ തണൽ വിരിക്കുന്ന പടച്ചവന്റെ ഭവനം പടപ്പുകൾക്ക് അപ്രാപ്യമായിട്ട് ഒരു മാസത്തിലധികമായി. റമദാനിലെ പകലിരവുകളില്‍ പോലും പ്രാര്‍ഥനാ മന്ത്രങ്ങളുയരാത്ത പള്ളികളില്‍ വല്ലാത്ത ശൂന്യത. വ്യക്തി നിഷ്ഠമാണ് നോന്പ്. പടച്ചവനും പടപ്പും മാത്രമറിയുന്ന അനുഷ്ഠാനം. പക്ഷെ നോന്പുകാലത്തും പള്ളിയില്‍ കയറാനാകാത്ത വിശ്വാസിക്ക് റമദാന് പൂര്‍ണതയില്‍ അനുഭവിക്കാനാകില്ലെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക