2017ൽ ആണ് ഋഷി കപൂറിന്റെ ആത്മകഥയായ ‘ഖുല്ലം ഖുല്ല’ പുറത്തിറങ്ങിയത്. ആ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകളാവട്ടെ, അന്ന് ബോളിവുഡിൽ ഏറെ ചർച്ചയാവുകയും ചെയ്തു.
1970 ല്‍ ഇറങ്ങിയ മേരാ നാം ജോക്കറിലൂടെയാണ് ഋഷി കപൂര്‍ സിനിമയിലെത്തിയതെങ്കിലും മുഖ്യനായകനായി അരങ്ങേറിയത് 1973ൽ ബോബി എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയെന്നും അതിപ്പോൾ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ആത്മകഥയിൽ ഋഷി തുറന്ന് പറഞ്ഞത് ബോളിവുഡിൽ ഏറെ വിവാദമായിരുന്നു.
മേരാ നാം ജോക്കറിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അംഗീകാരം നേടിയെങ്കിലും 1973 ല്‍ നായകനായി അഭിനയിച്ച ബോബി സൂപ്പര്‍ ഹിറ്റായിട്ടും സിനിമയ്ക്ക് അംഗീകാരങ്ങളൊന്നും ലഭിക്കാതിരുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും ഋഷി കപൂർ വെളിപ്പെടുത്തി. ഇതോടെ ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡ് താന്‍ പണം കൊടുത്ത് സ്വന്തമാക്കുകയായിരുന്നു. അതേ വര്‍ഷം പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് അവാർഡ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയമായിരുന്നു അത്.
‘പിന്നീടൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഒരു 20 കാരന്റെ അവിവേകമായിരുന്നു അത്.’ ഋഷിയുടെ ഖുല്ലം ഖുല്ലയിൽ അദ്ദേഹം കുമ്പസരിക്കുന്നത് ഇങ്ങനെ.
ഇതിനൊപ്പം തന്റെ പിതാവിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വരെ അദ്ദേഹം തന്റെ പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്. തന്റെ പിതാവായ രാജ് കപൂറിന് വിവാഹശേഷവും മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും നടി നര്‍ഗീസുമായുള്ള ബന്ധത്തിന്റെ സമയത്ത് താൻ ചെറുപ്പമായിരുന്നു എന്നും അദ്ദേഹം കുറിക്കുന്നു. നടി വൈജയന്തിമാലയുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു എന്നുള്ള തുറന്നു പറച്ചിലുകളൊക്കെ ബോളിവുഡ് ഗോസിപ്പുകളിൽ സജീവമായി നിന്നിരുന്ന ഋഷിയുടെ ആത്മകഥയിൽ നിന്നുള്ളതാണ്.
ഒരു വര്‍ഷത്തോളമായി യുഎസില്‍ കാൻസർ ചികിത്സയിലായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങി എത്തുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മുംബൈ എച്ച് എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സഹോദരന് റണ്‍ധീര്‍ കപൂര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക