ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കേ മേയ് 17 വരെ വീണ്ടും രാജ്യം അടച്ചിട്ട തീരുമാനം വന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യം ഇന്ത്യയാണെന്നായിരുന്നു പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രധാന വാദം. എന്നാല്‍ ഡല്‍ഹിയില്‍നിന്നുള്ള കൂട്ടപലായനവും കോവിഡ് രോഗ പരിശോധനയിലെ കുറവുമെല്ലാം രാജ്യം കോവിഡിനെതിരെ വെറുമൊരു ലോക്ഡൗണ്‍ മാത്രമാണ് സ്വീകരിച്ചതെന്ന് തെളിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാത്രം മുട്ടാനും ദീപം തെളിയിക്കാനുമായിരുന്നു ഓരോ ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്ബും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. വ്യാപക പരിശോധനകളുടെ അഭാവവും വീഴ്ചകളും മാത്രമായി രാജ്യം മുന്നോട്ടുനീങ്ങി. കോവിഡിനെതിരെ മറ്റൊന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുമില്ല. ജാള്യത മറക്കാനെന്നവണ്ണം ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് രാജ്യത്തെ എവിടേക്കാകും നയിക്കുകയെന്ന് സാമ്ബത്തിക ശാസ്ത്രജ്ഞര്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.
മൂന്നാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ 58 ദിവസമാകും രാജ്യം അടഞ്ഞുകിടക്കുക. അവശ്യസാധനങ്ങളുടെ വിതരണം വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രം നടന്നുവരുന്നു. റേഷന്‍കാര്‍ഡ് ഇല്ലാത്തവരും ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ വസിക്കുന്നവരും കൊടും പട്ടിണിയെന്തെന്ന് അറിഞ്ഞുകഴിഞ്ഞു. കല്ലുതിന്ന് ജീവിക്കാനാകില്ലെന്ന് അറിയിച്ച് കാല്‍നടയായി കുടിയേറ്റ തൊഴിലാളികള്‍ നടന്നുനീങ്ങി. വെള്ളവും ഭക്ഷണവുമില്ലാതെ പലരും സ്വന്തം ഗ്രാമങ്ങളില്‍ എത്തുന്നതിന് മുന്നേ മരിച്ചുവീണു. ചത്തപശുവിന്‍െറ മാംസമെടുത്തും എലിയെ ചുട്ടുതിന്നും പൈപ്പ് വെള്ളം കുടിച്ച് വിശപ്പടക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ ഭക്ഷണത്തിനായി എലിയെ പിടികൂടി അവയെ കയ്യില്‍ പിടിച്ച് നില്ക്കുന്ന കുട്ടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു.
രാജ്യം കണ്ട മികച്ച സാമ്ബത്തിക വിദഗ്ധരില്‍ ഒരാളായ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ലോക്ഡൗണിനെതിരെ ദിവസങ്ങള്‍ക്ക് മുമ്ബ് രംഗത്തെത്തിയിരുന്നു. ലോക്ഡൗണ്‍ രാജ്യത്തിന്‍െറ സാമ്ബത്തിക മേഖലയെ പൂര്‍ണമായും നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു ചുവടുപിടിച്ച് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണമൂര്‍ത്തി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തു. ലോക്ഡൗണ്‍ നീട്ടുകയാണെങ്കില്‍ കോവിഡ് 19 മൂലം മരിക്കുന്നവരെക്കാള്‍ കൂടുതല്‍പേര്‍ പട്ടിണിമൂലം മരിക്കുമെന്നായിരുന്നു എന്‍.ആര്. നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടത്. പട്ടിണി മരണം ഒഴിവാക്കാന്‍ 65,000 കോടി രൂപ പാവങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്നായിരുന്നു രഘുറാം രാജന്‍െറ അഭിപ്രായം.
രാജ്യത്തെ 10 കോടി ജനങ്ങള്‍ കോവിഡ് മൂലം തൊഴില്‍ രഹിതരായി കഴിഞ്ഞു. 10 കോടി കുറഞ്ഞ എണ്ണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം, എണ്ണം ഇനിയും കൂടും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചില്‍ 8.9 ശതമാനമായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അത് 23.5 ആയി ഉയര്‍ന്നു. അതിഭീകരമായ തൊഴില്‍ ക്ഷാമമായിരിക്കും വരും മാസങ്ങളില്‍ നേരിടേണ്ടി വരികയെന്നതാണ് സത്യം. ജനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ പണമില്ലാതെയായി. വായ്പയെടുത്തും മറിച്ചും ഗുണിച്ചും മുന്നോട്ടുപോയിക്കൊണ്ടിരുന്ന ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട നിലയിെലത്തി. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും വായ്പ എടുക്കേണ്ട ഗതിയായെന്നാണ് ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നത് നിര്‍മാണ മേഖലയിലായിരുന്നു. ഈ മേഖല ലോക്ഡൗണോടെ പൂര്‍ണമായും സ്തംഭിച്ചു. പട്ടിണി മൂലം ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങാത്തത് കേവിഡിനെ മാത്രം ഭയന്നായിരിക്കും. എന്നാല്‍ വരും ദിവസങ്ങളില്‍ അതും രാജ്യം കാണേണ്ടിവരും.
രാജ്യത്ത് ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ഇങ്ങനെ എഴുതിയിരുന്നു: നാടോടികളായി കഴിയുന്നവരും, ചേരികളില്‍ ജീവിക്കുന്നവരുമായ പതിനായിരക്കണക്കിന് മുനുഷ്യര് ഇന്ത്യയില്‍ ഉണ്ട്. ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന കൃഷിക്കാരും സാധാരണക്കാരുമാണ് ഇന്ത്യയിലെ 70 ശതമാനം ആളുകളും. എങ്ങനെയാണ് ഇവര്‍ ഈ 21 ദിവസം ജീവിക്കുക. നിങ്ങള്‍ ധൈര്യമായി വീട്ടില്‍ ഇരിക്കുക. ഈ മൂന്നാഴ്ച ജീവിക്കാനുള്ള അത്യാവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ തരും എന്ന് പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നു”. അതെ, മൂന്നാംഘട്ട ലോക്ഡൗണിലെങ്കിലും ഇത്തരത്തില്‍ ഒരു വാക്ക് പ്രധാനമന്ത്രി പറഞ്ഞെങ്കില്‍ ഒരുപാട് ജീവനുകള്‍ ഇനിയും പിടിച്ചുനിര്‍ത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക