രാജ്യത്ത് കൊറോണ പടർന്നതോടെ ആദ്യം പൂട്ടിയിടപ്പെട്ട വ്യവസായ മേഖലയാണ് തീയറ്ററുകൾ. ഏകദേശം രണ്ട് മാസത്തോളമാകുന്നു കേരളത്തിൽ തീയറ്ററുകൾ അടച്ചിട്ടിട്ട്. ഇനി തീയറ്ററുകൾ എന്ന് തുറക്കുമെന്നുള്ളതും അനിശ്ചിതത്വത്തിലാണ്. കൊവിഡ് 19 ചലച്ചിത്ര മേഖലയിൽ വിതച്ച നാശത്തെ കുറിച്ചും ഇനി എന്താകും തീയറ്ററുകളുടെ ഭാവി എന്നതിനെ കുറിച്ചും പറയുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍.
നിലവിലെ സാഹചര്യം തീയേറ്റര്‍ വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേരളം കൊവിഡില്‍ നിന്ന് മോചിതമായാലും ഉടനെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ കൂടിയെങ്കിലും റിലീസ് ചെയ്യാന്‍ പറ്റണം. അത് മലയാള സിനിമകളുടെ കാര്യം മാത്രമാണ്. എന്നാൽ ഇനി അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്‍ അത് നടക്കണമെങ്കില്‍ ലോകം മുഴുവന്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകണമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ജനം ഭയമില്ലാതെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടത്തിൽ മാത്രമേ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആത്മധൈര്യം വരൂ എന്നും ആ ഘട്ടം എത്തുന്നതുവരെ, ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പെട്ടാലും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ലിബര്‍ട്ടി ബഷീറിന് പറയാനുള്ളത്. ചുരുങ്ങിയത് ഓണത്തിനെങ്കിലും തീയേറ്ററുകൾ തുറന്ന പ്രവർത്തിക്കട്ടെ എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റിനോട് പറഞ്ഞു.
ഗള്‍ഫില്‍ നിന്നുള്ള ആളുകളുടെ മടക്കമൊക്കെ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക എന്നും സിനിമ ഇനി പഴയ നിലയിലേക്കൊക്കെ എത്തണമെങ്കില്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. നാലഞ്ച് വര്‍ഷം മുന്‍പുവരെ തീയേറ്റര്‍ വ്യവസായം മോശം അവസ്ഥയിലായിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാമൊന്ന് പച്ചപിടിക്കുന്ന ഘട്ടമായിരുന്നു. പ്രളയസമയത്തുപോലും തീയേറ്ററുകളെ അത് വലിയ തോതില്‍ ബാധിച്ചിരുന്നില്ല. പ്രശ്നബാധിത സ്ഥലങ്ങളില്‍ കളക്ഷന്‍ ലഭിച്ചില്ലെങ്കിലും സിനിമകളുടെ ആകെ കളക്ഷനെ അത് ബാധിച്ചിരുന്നില്ല എന്നും ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക