1985ലെ താനുള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് ഇപ്പോഴത്തെ വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താനുള്ള മികവുണ്ടായിരുന്നുവെന്ന് നിലവിലെ കോച്ച് കൂടിയായ രവി ശാസ്ത്രി. സുനില്‍ ഗവാസ്കര്‍ നയിച്ച ടീം 85ലെ ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ രാജ്ദീപ് സര്‍ദേശായിയുമായി സംസാരിക്കവെയാണ് 85ലെ ടീമിനെക്കുറിച്ചു ശാസ്ത്രി വാചാലനായത്.
അതൊരു തകർപ്പൻ ടീം ആയിരുന്നു. പലരും 83ലെ ടീമിനെക്കുറിച്ചാണ് കൂടുതലും സംസാരിക്കാറുള്ളത്. ലോകകപ്പ് നേട്ടം മാത്രമല്ല അന്നത്തെ ടീമിന് അവകാശപ്പെടാനുള്ളത്. 85ലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്. നായകന് സുനില്‍ ഗവാസ്കര്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ശാസ്ത്രി പറയുന്നു.
1985 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 10 വരെയാണ് ബെന്‍സണ്‍ ആന്റ് ഹെഡ്ജസ് ലോക ചാംപ്യന്‍ഷിപ്പ് ഓസ്ട്രേലിയയില്‍ നടന്നത്. സെമിയില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനും ഫൈനലില്‍ പാക് പടയെ എട്ടു വിക്കറ്റിനും ഇന്ത്യ തുരത്തുകയായിരുന്നു.
ഇപ്പോഴത്തെ ഇന്ത്യൻ ടീം മികച്ച ഫോമിലാണ് എന്നതൊക്കെ ശരി തന്നെ, പക്ഷേ ഈ ഇന്ത്യന്‍ ടീമിന് 85ലെ സംഘത്തിനെതിരേ കളിക്കുക കടുപ്പമാവും. രവി ശാസ്ത്രി പറയുന്നു. 85ലെ ലോക ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെതിരായ ഫൈനലിലെ വിജയമാണ് ഏറ്റവുമധികം ഓര്‍മിക്കുന്ന മുഹൂര്ത്തമെന്നു ശാസ്ത്രി വെളിപ്പെടുത്തി.
അന്നു പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ശാസ്ത്രിയായിരുന്നു. കൂടാതെ ഓഡി 100 സെഡാനും അദ്ദേഹമേറ്റു വാങ്ങിയിരുന്നു. ആ വണ്ടിയിൽ ടീമംഗങ്ങളെല്ലാം ചേർന്ന് ഗ്രൗണ്ടിൽ വലം വെച്ച ചിത്രങ്ങൾ ഇന്ത്യൻ ടീമിന്റെ അഭിമാന മുഹൂർത്തം കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക