വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തതിൽ പകുതിയോളം പേരെപ്പോലും കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രസർക്കാരിന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഈ നിലപാട് സർക്കാർ മാറ്റണമെന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഏത് ഘട്ടത്തിലും ജന്മനാട്ടിലേക്ക് വരാനുള്ള അവകാശം നിഷേധിക്കാൻ പാടില്ല. താൽക്കാലികമായുള്ള നിയന്ത്രണങ്ങളിൽനിന്ന് അവർ ഒഴിവാകുന്നില്ല എങ്കിൽപ്പോലും. കേരളത്തെ ഒരു ഘട്ടത്തിൽ വിശപ്പിൽനിന്ന് മോചിപ്പിച്ചത് പ്രവാസി മലയാളികളുടെ പണമായിരുന്നു എന്നത് ആരും മറക്കരുത്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് ജന്മനാട്ടിലേക്ക് വരുന്നവരെ തുറന്ന മനസ്സോടെ നമ്മൾ എതിരേൽക്കണമെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
ലേഖനത്തിൽ നിന്ന്
ഒരാഴ്ചയ്ക്കുള്ളിൽ മൂവായിരത്തിലധികം പേർ എത്തും. സ്വന്തം നാട്ടുകാരെ സ്വദേശത്തേക്ക് കൊറോണക്കാലത്ത് ഇന്ത്യക്കുമുമ്പ് മറ്റ് രാജ്യങ്ങൾ എത്തിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യം ഇന്ത്യയാണ്. അതിനാൽ കൂടുതൽ പേരെ കൊണ്ടുവരേണ്ടിവരും. അതിനുവേണ്ടി അഞ്ഞൂറിലേറെ വിമാനങ്ങളും യുദ്ധക്കപ്പലായ ഐഎൻഎസ് ജലാശ ഉൾപ്പെടെ അഞ്ച് കപ്പലും തയ്യാറായിട്ടുണ്ടെന്നാണ് വാർത്ത.
കേരളീയരായ നാലര ലക്ഷംപേർ വിദേശത്തുനിന്ന് വരാൻ താൽപ്പര്യം പ്രകടിപ്പിച്ച് നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അതിൽ പകുതിയോളം പേരെപ്പോലും കൊണ്ടുവരാനുള്ള ഉദ്ദേശ്യം കേന്ദ്രസർക്കാരിന് ഇല്ലെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ നിലപാട് മാറ്റണം.
ഇതിനുമുമ്പ് പ്രവാസി ഇന്ത്യക്കാരുടെ വലിയ ഒഴിപ്പിക്കൽ ദൗത്യമുണ്ടായത് 1990 ‐ 91ൽ കുവൈത്തിലെ ഇറാഖ് അധിനിവേശക്കാലത്താണ്. അന്നത്തെ വി പി സിങ് സർക്കാർ ഇരു രാജ്യങ്ങളിൽനിന്നായി 1.76 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. അതിൽ ഒരു ലക്ഷത്തിലേറെയും കേരളീയരായിരുന്നു. ലോകംകണ്ട വിമാനമാർഗമുള്ള ഏറ്റവും വലിയ വിദേശരക്ഷാ ദൗത്യമായിരുന്നു ഇന്ത്യയുടേത്. അതിനുവേണ്ടി വാതിൽ തുറക്കാൻ മുന്നിൽനിന്നത് അന്നത്തെ നായനാർ സർക്കാരാണ്. ആ സർക്കാരിന്റെ സമ്മർദഫലമായാണ് അത്തരമൊരു ദൗത്യം ഉണ്ടായത്. വിദേശകാര്യമന്ത്രിയായിരുന്ന ഐ കെ ഗുജ്റാളിന്റെ നേതൃത്വത്തിൽ പ്രത്യേക ഉന്നതാധികാര സംഘം പ്രവർത്തിച്ചു. അന്ന് യുദ്ധംമൂലമുള്ള അരക്ഷിതാവസ്ഥയായിരുന്നെങ്കിൽ ഇന്ന് പകർച്ചവ്യാധി കാരണമുള്ള വെല്ലുവിളിയാണ് നേരിടുന്നത്. ഗൾഫ് രാജ്യങ്ങളിലായി ഇന്ന് 80 ലക്ഷം ഇന്ത്യക്കാരുണ്ട്. അതിൽ 30 ലക്ഷത്തോളം പേർ കേരളീയരാണ്. ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക വിസ കാലം കഴിഞ്ഞവർ, വയോധികർ തുടങ്ങിയവരാണ് തിരിച്ചെത്തുന്നത്.
പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ ഇപ്പോൾ കൊണ്ടുവരണമോ എന്നതിൽ കേന്ദ്രസർക്കാർ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ, രോഗപ്രതിരോധത്തിലും സുരക്ഷയിലും യുദ്ധകാലത്തെപ്പോലെ നേരിടാനുള്ള തയ്യാറെടുപ്പ് കേരളം നടത്തി. അതിലൂടെ നമ്മുടെ സംസ്ഥാനം മാതൃകയായതുകൊണ്ടാണ് ഇന്ത്യയിലെ പ്രവാസികളുടെ തിരിച്ചുവരവ് യാഥാർഥ്യമായത്. ഇതിനുവേണ്ടി ഉണർന്നു പ്രവർത്തിച്ച എൽഡിഎഫ് സർക്കാരിനെ പ്രവാസികൾ മാത്രമല്ല, അവരോട് കൂറുള്ള എല്ലാപേരും ഹൃദയംതൊട്ട് അഭിനന്ദിക്കും.
പ്രവാസി കേരളീയർ നമ്മുടെ കൂടെപ്പിറപ്പുകളാണ്. രോഗി ആയാൽപ്പോലും ആരെയും ഉപേക്ഷിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ തെളിയുന്നത് ഉന്നത മാനവികതയാണ്. നാട്ടിലെത്തുന്ന പ്രവാസികൾ ഉത്തരവാദിത്തത്തോടെ പെരുമാറാനും സർക്കാർ നിർദേശം പാലിച്ചു കഴിയാനും തയ്യാറാകണം. ഇത്തരം കാര്യങ്ങളിൽ ജനകീയമായ ശ്രദ്ധ ഉണ്ടാകുന്നതിനുള്ള ഇടപെടൽ കമ്യൂണിസ്റ്റുകാരിൽനിന്ന് ഉണ്ടാകണം. കൊറോണ ഒരു വ്യക്തിയെ ബാധിക്കുന്ന അസുഖമാണ്. പക്ഷേ, അത് കുടുംബത്തിലും നാട്ടിലും പകർച്ചവ്യാധിയാകും. ആ വിപത്ത് തിരിച്ചറിഞ്ഞ് സാമൂഹ്യ ഉത്തരവാദിത്തം ഏവരും കാട്ടണം. വിദേശത്തുനിന്ന് വരുന്നവർ മാത്രമല്ല, ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരും ഈ ജാഗ്രത കാട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക