ഡൽഹി : കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാൽ കൊറോണ വൈറസ് കേസുകൾ വളരെക്കുറച്ചേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അടങ്ങുന്നതിനു മുമ്പ് ജൂലൈ അവസാനത്തോടെ പകർച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക കോവിഡ്–19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ലോക്ഡൗൺ നീക്കുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകും. വരും മാസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും. പക്ഷേ ആളുകൾ ഭയപ്പെടേണ്ട. ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത്.’– ഡോ. ഡേവിഡ് നബാരോ പറഞ്ഞു. ലോക്ഡൗൺ നീക്കുന്നതോടെ അവിടവിടെയായി രോഗവ്യാപനമുണ്ടാകും. അതു നിയന്ത്രിക്കാനുമാകും. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തും. പക്ഷേ മെച്ചപ്പെടും– അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ഡൗൺ ഉൾപ്പെടെയുള്ള ദ്രുതഗതിയിലുള്ള നടപടി കാരണം പകർച്ചവ്യാധി നിർദിഷ്ട മേഖലകളിലേക്ക് പരിമിതപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് സാന്നിധ്യം കൂടുതൽ. വൈറസ് സാന്നിധ്യം ചില നഗരങ്ങളിലുള്ളത് പക്ഷേ ആശങ്കയുളവാക്കുന്നു. ഇന്ത്യ വേഗം പ്രവർത്തിച്ചതിനാൽ സാഹചര്യം നിയന്ത്രണവിധേയമായി.
ഇവിടെ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമാണ്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ അത് വളരെ വലുതല്ല.
വയോധിക വിഭാഗത്തിലെ മരണനിരക്ക് പൊതുവെ കൂടുതലാണ്. ഇന്ത്യയ്ക്ക് വ്യത്യസ്ത പ്രായപരിധിയുള്ള ജനവിഭാഗം ഉള്ളതിനാൽ രാജ്യത്തെ മൊത്തം മരണങ്ങൾ താരതമ്യേന കുറവാണെന്നും നബാരോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക