വിമാനത്താവളത്തില്‍ സൗജന്യമായി വിതരണം ചെയ്ത സിം കാര്‍ഡുകള്‍ നിരസിച്ച പ്രവാസികള്‍ക്ക് കിട്ടിയത് മുട്ടന്‍പണി. കാരണം, ക്വാറെന്റൈന്‍ കേന്ദ്രത്തിലെ മുറികളില്‍ കയറിക്കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഫോണ്‍ മാത്രമാണ്. അതിനാല്‍ സിം കൈപ്പറ്റാത്തതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലാതായി. ഇത് മുന്നില്‍ കണ്ടായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കായി സൗജന്യ സിം കാര്‍ഡ് സര്‍ക്കാര്‍ ലഭ്യമാക്കിയത്. എന്നാല്‍, വിമാനമിറങ്ങിയ പലരും സിം കാര്‍ഡ് നിരസിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
തിരിച്ചെത്തിയ പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയുള്ളവരുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ മരുന്നുകളും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്നവരുമായി ഡോക്ടര്‍ അടക്കമുള്ള ആരോഗ്യസംഘം ബന്ധപ്പെടുന്നതും ഫോണിലൂടെയാണ്. കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ടു സംസാരിച്ച് വിവരശേഖരണം നടത്താന്‍ പ്രയാസമാണെന്ന് കാളികാവിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസീല വളപ്പില്‍ പറഞ്ഞു.
ജീവിതശൈലി രോഗങ്ങളുള്ള പ്രവാസികള്‍ക്ക് ഫോണിലൂടെ സംസാരിച്ചാണ് മരുന്നുകള്‍ പോലും നല്‍കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. നമ്പര്‍ ഇല്ലാത്തവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നല്‍കുമെന്ന് അറിയിച്ചതായും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക