തിരുവനന്തപുരം ∙ ബവ്റിജസ് ഷോപ്പുകളും ബാറുകളും വീണ്ടും തുറക്കുമ്പോൾ ബീയറിന്റെയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെയും വില വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിനായി നികുതി വർധനയോടെ വിൽപന നികുതി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. 750 മില്ലിലീറ്റർ വില കുറഞ്ഞ മദ്യത്തിന് 10 മുതൽ 25 രൂപ വരെയും വില കൂടിയ മദ്യത്തിന് 30 മുതൽ 50 രൂപ വരെയും വർധിക്കും.
പ്രതിമാസം 50 കോടിയോളം രൂപ അധിക വരുമാനം ലഭിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ ബജറ്റിൽ ഇന്ധനത്തിന്റെയും മദ്യത്തിന്റെയും നികുതി മാത്രമാണു സർക്കാർ വർധിപ്പിക്കാത്തത്. കോവിഡ് ലോക്ഡൗൺ കാരണമുള്ള വരുമാന നഷ്ടം കണക്കിലെടുത്താണ് ഇപ്പോൾ മദ്യനികുതി കൂട്ടുന്നത്.
ബവ്റിജസ് കോർപറേഷൻ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്നതിന്റെ എട്ടിരട്ടി വിലയ്ക്കാണു മദ്യം ഇപ്പോൾത്തന്നെ വിൽക്കുന്നത്. അടിസ്ഥാന വിലയ്ക്കും എക്സൈസ് നികുതിക്കും മേലാണു വിൽപന നികുതി ഇൗടാക്കി വരുന്നത്. ബവ്റിജസ് കോർപറേഷന്റെ ലാഭവും കൈകാര്യ ചെലവുകളുമൊക്കെ ചേർക്കുമ്പോഴാണു വില എട്ടിരട്ടിയായി ഉയരുന്നത്. ബീയറിന് 102 ശതമാനവും ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 202 ശതമാനവുമാണ് ഇപ്പോൾ നികുതി.
ഒരു കെയ്സിനു 400 രൂപ അടിസ്ഥാന വിലയുള്ള മദ്യത്തിനും ബീയറിനും 10 ശതമാനവും ഒരു കെയ്സിന് 400 രൂപയിൽ കൂടുതൽ വിലയുള്ള മദ്യത്തിന് 35 ശതമാനവും നികുതി കൂട്ടാനാണു തീരുമാനം. 750 മില്ലിലീറ്ററിന്റെ 12 കുപ്പികളടങ്ങിയതാണ് ഒരു കെയ്സ്. ഇപ്പോൾ 80% നികുതിയുള്ള വിദേശ നിർമിത വിദേശ മദ്യത്തിന് നികുതി കൂട്ടണോ എന്നു തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക