രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പൊതുഇടങ്ങളിലുള്ള നിയന്ത്രണം മാറ്റിയിട്ടില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ആരാധനാലയങ്ങൾ തുടങ്ങിയവയും തുറക്കില്ല. സ്റ്റേഡിയം തുറക്കാൻ അനുമതിയുണ്ട്. എന്നാൽ പൊതുജനങ്ങളെ അനുവദിക്കില്ല. കണ്ടൈൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
കേന്ദ്ര സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ ഇങ്ങനെ
*എല്ലാ തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മതപരമായ ചടങ്ങുകളും 31 വരെ പൂർണമായും വിലക്കി.
*മാളുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും ഒഴികെയുളള ഷോപ്പുകൾ മെയ് 18 മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ സമയക്രമം പാലിക്കണം.
* സ്കൂൾ, കോളേജുകൾ, പരിശീലനസ്ഥാപനങ്ങൾ എന്നിവ തുറക്കരുത്. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം നടത്താം.
*ആരാധനാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ എന്നിവ തുറക്കാൻ പാടില്ല.
*കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും പങ്കെടുക്കാം.
*അവശ്യ കാര്യങ്ങൾക്ക് ഒഴികെ 65 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും മറ്റുതരത്തിലുള്ള അവശതകളുള്ളവരും 10 വയസ്സിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങാൻ പാടില്ല.
*സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് എടുക്കാം. കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും.
*പൊതുഇടങ്ങളിലെ മദ്യപാനം, പാൻ, ഗുഡ്ക, പുകയില ചവയ്ക്കുന്നതും നിരോധിച്ചു.
* കടകളിൽ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകരുത്.
* ട്രെയിൻ, മെട്രോ സർവീസുകൾ പ്രവർത്തിക്കില്ല. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്കും വിലക്കുണ്ട്. എന്നാൽ എയർ ആംബുലൻസുകൾക്ക് നിയന്ത്രണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക