മലയാളിക്ക് ഏറെ പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ചതാണ് മോഹന്‍ലാല്‍-ലോഹിതദാസ്-സിബിമലയില്‍ കൂട്ടുകെട്ട്. ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ കിരീടവും ചെങ്കോലും ഭരതവും ദശരഥവും ഹിസ് ഹൈനസ് അബ്ദുളളയുമൊക്കെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്. മോഹന്‍ലാലിന്റെ കരിയറിലെ സുവര്‍ണകാലത്ത് നല്ല സിനിമകള്‍ സമ്മാനിച്ച പ്രധാന സംവിധായകരില്‍ ഒരാള്‍ കൂടിയാണ് സിബി മലയില്‍. മോഹന്‍ലാലിനെ നായകനാക്കി 15 സിനിമകളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ അറുപതാം ജന്മദിനത്തിലേക്ക് കടക്കുമ്പോള്‍ ലാലിന്റെ അഭിനയത്തെക്കുറിച്ച് സിബി മലയില്‍ പറയുന്നത് ഇങ്ങനെയാണ്.
മോഹന്‍ലാല്‍ കഥാപാത്രമാകുമ്പോള്‍ പലപ്പോഴും കട്ട് പറയാന്‍ മറന്ന് പോകുന്നത് സ്വാഭാവികമാണ്. സദയത്തിന്റെ ക്ലൈമാക്സില്‍ ജയിലിനുളളിലെ ആ സീനിലൊക്കെ ലാലിന്റെ പ്രകടനത്തിന് മുന്നില്‍ യൂണിറ്റ് മുഴുവന്‍ സ്വയം മറന്ന് നില്‍ക്കുകയായിരുന്നു.
താരപ്പകിട്ട് ഇല്ലാതെ എല്ലാവരുമായി അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരനാണ് മോഹന്‍ലാലെന്ന് സംവിധായകനും ക്യാമറാമാനുമായ വേണുവും പറയുന്നു. ക്യാമറയ്ക്ക് മുന്നിലും പുറത്തും ലാലിന് ഒരേ സ്വഭാവമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. അസാമാന്യ അഭിനയ പ്രതിഭയുളള സര്‍ഗധനനായ നടനാണ് മോഹന്‍ലാലെന്നും ഇന്ത്യന്‍ അഭിനയ കലയ്ക്ക് കേരളം നല്കിയ വിലപ്പെട്ട സമ്മാനമാണ് അദ്ദേഹമെന്നും മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. അതില്‍ ഏതെങ്കിലും ചിലത് എടുത്തുപറയുക എന്നത് ശ്രമകരമാണ്. ഓരോ കഥാപാത്രവും അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അഭിനയ സിദ്ധിയാല്‍ അനുഗ്രഹീതമായി. ഏതുകഥാപാത്രവും അനായാസം മോഹന്‍ലാലിന് വഴങ്ങുന്നതാണ് കണ്ടുവരുന്നത്. ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ ആസ്വാദക മനസില്‍ വരച്ചിടാന്‍ കഴിയുന്ന അസാധാരണ പാടവമാണ് മോഹന്‍ലാല്‍ ഇന്നോളം പ്രദര്ശിപ്പിച്ചിട്ടുളളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക